വിടി ബല്‍റാമിന്റെ ഓഫീസിനു നേരെ മദ്യക്കുപ്പിയെറിഞ്ഞു ആക്രമണം

കമ്മ്യൂണിസ്റ്റ് സ്ഥാപക നേതാവായ എകെജിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയ തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ ഓഫീസിനു നേരെ ആക്രമണം. എംഎല്‍എയുടെ തൃത്താലയിലെ ഓഫീസിന് നേരെ ഇന്ന പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഓഫീസിലേക്ക് അക്രമികള്‍ മദ്യക്കുപ്പിയെറിഞ്ഞു.

എകെജിയെ ബാലപീഡകനെന്ന് വിളിച്ചാണ് ബല്‍റാം ഫെസ്ബുക്ക് കമന്റിലൂടെ അധിക്ഷേപിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഫ്രീ തിങ്കേഴ്സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് ബല്‍റാം ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഉത്തര കൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്നുമായി ബന്ധപ്പെട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് എകെജിയെ ബല്‍റാം മോശം വാക്കുകളില്‍ ആക്ഷേപിച്ചത്. എകെജി ബാലപീഡനം നടത്തിയിരുന്നു എന്നതടക്കമുള്ള കമന്റുകളാണ് ബല്‍റാം ചര്‍ച്ചക്കിടെ പോസ്റ്റുചെയ്തത്.

അതേസമയം, വിവാദമായ കമന്റിട്ട പോസ്റ്റിലും ഈ വിഷയം ചര്‍ച്ച ചെയ്യുന്ന മറ്റ് പോസ്റ്റുകളിലും പലരും റഫറന്‍സ് ആവശ്യപ്പെട്ട് ബല്‍റാമിനെ ടാഗ് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം മറുപടി നല്‍കിയിട്ടില്ല.