'ആരുടെ മുഖത്താണ് മലര്‍ന്നുകിടന്ന് തുപ്പുന്നതെന്ന് അവര്‍ക്കറിയില്ല'; സി ദിവാകരന് മറുപടിയുമായി വിഎസ്

ഭരണ പരിഷ്‌കാര കമ്മീഷന്‍ പരാജയമാണെന്ന് പറഞ്ഞ മുന്‍ മന്ത്രിയും തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സി ദിവാകരന് മറുപടിയുമായി കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. മലര്‍ന്നു കിടന്നു തുപ്പരുതെന്ന് ദിവാകരനെ വി.എസ് വിമര്‍ശിച്ചു.

ഭരണ പരിഷ്‌കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തു കൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമവാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

വിഎസ് സര്‍ക്കാരിന്റെ കാലത്തു ധനമന്ത്രിയായിരിക്കെ തോമസ് ഐസക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞു വെച്ചെന്നാണു സി.ദിവാകരന്‍ എംഎല്‍എ പ്രൈവറ്റ് സെക്രട്ടറിയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെ വിമര്‍ശനം ഉന്നയിച്ചത്. ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് അന്നു താന്‍ ചോദിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. വി.എസ് അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ സമ്പൂര്‍ണ പരാജയമാണെന്നും ദിവാകരന്‍ ആരോപിച്ചിരുന്നു.

വിഎസ്സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്‌കരണ കമ്മീഷന്‍ പരാജയമാണെന്നും ഒരു മുന്‍ മന്ത്രിക്കു കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണു ചെയ്തുകൊണ്ടിരുന്നതെന്നു ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.

ഭരണ പരിഷ്‌കരണ കമ്മിഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളോടു പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അതു പറയുന്നതില്‍ തെറ്റുമില്ല.

Read more