കയ്യേറ്റ മാഫിയയ്ക്ക് വൈദ്യുതി നല്‍കിയ തീരുമാനത്തിനെതിരെ വി.എസ്; ഉത്തരവ് പുന: പരിശോധിക്കണം, ഇടതുപക്ഷ നിലപാടിന് ചേര്‍ന്ന തീരുമാനമല്ലെന്നും വിമര്‍ശനം

മൂന്നാറില്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും എന്‍ഒസി പോലും ഇല്ലാതെ വൈദ്യുത കണക്ഷന്‍ നല്‍കാനുള്ള വൈദ്യുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. അനധികൃത നിര്‍മാണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള ഏഴു വില്ലേജുകളില്‍ വൈദ്യുതി കണക്ഷന് എന്‍ ഒ സി നിര്‍ബന്ധമാക്കിയ റവന്യൂ വകുപ്പിന്റെ ഉത്തരവ് മറികടന്നാണ് വൈദ്യുതിവകുപ്പിന്റെ നടപടി.

വൈദ്യുത കണക്ഷന്‍ ആവശ്യപ്പെട്ട കെഡിഎച്ച് വില്ലേജ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളില്‍ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കുമെല്ലാം എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുതി നല്‍കാനാണ് ഉത്തരവ്. ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് ഇക്കാര്യം വ്യക്തമാക്കി വിഎസ് കത്ത് നല്‍കി. മൂന്നാര്‍ ദൗത്യകാലത്ത് കയ്യേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടികള്‍ ശരിയാണെന്ന് കോടതികള്‍ അംഗീകരിച്ചെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് തിരിച്ചുപിടിച്ച കയ്യേറ്റങ്ങളും പൊളിച്ചു കളഞ്ഞ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന കേസുകളെപ്പോലും വൈദ്യുത വകുപ്പിന്റെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും ഇത് ഇടതുപക്ഷ നിലപാടിനോട് യോജിക്കുന്നതല്ല എന്നും വിഎസ് കത്തിലൂടെ വ്യക്തമാക്കി.