അദാനിക്ക് വേണ്ടി വിഴിഞ്ഞം കരാര്‍ തിരുത്തി; പിന്നാലെ ആനുകൂല്യങ്ങളും നല്‍കിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

അദാനിക്കു വേണ്ടി വിഴിഞ്ഞം കരാറില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് ജുഡിഷ്യല്‍ കമ്മിഷന്‍. ഒറ്റ ടെന്‍ഡറിലൂടെ കരാര്‍ നല്‍കിയതിനേയും കമ്മീഷന്‍ വിമര്‍ശിച്ചു. കരാറിന് മുമ്പായി കെ.വി തോമസിന്റെ വീട്ടില്‍ യോഗം ചേര്‍ന്നത് ഒഴിവാക്കാമായിരുന്നുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഒന്നു കൂടി ടെന്‍ഡര്‍ വിളിച്ച് കൂടുതല്‍ കമ്പനികള്‍ക്ക് അവസരം നല്‍കി കരാര്‍ നല്‍കാമായിരുന്നെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. “ഇപ്പോഴല്ലെങ്കില്‍ ഒരിക്കലുമില്ല” (now or never) എന്ന രീതിയിലായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ അദാനിയുമായി കരാറൊപ്പിട്ടത്. കരാറിന് അടിസ്ഥാനമാക്കിയത് ഗജേന്ദ്ര ഹാല്‍ദിയയുടെ മോഡല്‍ കണ്‍സെഷന്‍ എഗ്രിമന്റ് ആയിരുന്നു. ഇതിലും മാറ്റങ്ങള്‍ വരുത്തുകയും ആദാനിക്ക് ഒന്നിന് പിറകെ ഒന്നായി ആനുകൂല്യങ്ങള്‍ നല്‍കിയെന്നും കമ്മീഷണ്‍ ചൂണ്ടിക്കാട്ടുന്നു.

ടെന്‍ഡറിന് മുമ്പായി അന്ന് എം.പിയായിരുന്ന കെ.വി തോമസിന്റെ ഡല്‍ഹിയിലെ വീട്ടില്‍ അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ യോഗം ചേര്‍ന്നതിനെ സി.എ.ജി വിമര്‍ശിച്ചിരുന്നു. പൊതു സ്ഥാപനമായ കേരള ഹൗസിലായിരുന്നു ഈ യോഗമെങ്കില്‍ സി.എ.ജിയുടെ വിമര്‍ശം ഒഴിവാക്കാമായിരുന്നു.

പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണോ എന്ന് കാലമാണ് തെളിയിക്കേണ്ടത്. നിര്‍മാണം ആരംഭിച്ചിരിക്കെ കരാറിനെ കുറിച്ച് ഇപ്പോള്‍ പരിശോധിക്കുന്നത് പോസ്റ്റുമാര്‍ട്ടത്തിന് തുല്യമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത് മന്ത്രിസഭയാണെന്നും അതിനാല്‍ ആരെയും ഒരാളെ കരാറിന് ഉത്തരവാദിയാണെന്ന് പറയാന്‍ കഴയില്ലെന്നും പറഞ്ഞുവെച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

കരാര്‍ സംബന്ധിച്ച സംശയങ്ങളെല്ലാം ഉന്നയിക്കുമ്പോഴും കൂടുതല്‍ അന്വേഷണത്തിലേക്ക് പോകണമെന്ന നിര്‍ദേശം പോലും മുന്നോട്ടുവെക്കുന്നില്ല എന്നതാണ് സി.എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പരിമിതി. കരാറില്‍ അഴിമതിയാരോപണം ഉന്നയിച്ച ഇടതുപക്ഷമാണ് ഭരണത്തില്‍. റിപ്പോര്‍ട്ടാകട്ടെ കോള്‍ഡ് സ്റ്റോറേജിലുമാണിപ്പോഴുള്ളത്.