മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടി തന്റെ റിസോർട്ടിലേക്ക് നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവ്. ആലപ്പുഴ വലിയകുളം സീറോജെട്ടി ഭാഗത്താണ് നിലംനികത്തി റോഡ് നിര്‍മിച്ചതെന്ന് പരാതിയുള്ളത്. ഇതേ തുടര്‍ന്ന് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ആലപ്പുഴ പാലസ് റോഡ്, തീക്കാട് വീട്ടില്‍ സുഭാഷ് എം.തീക്കാട് എന്നയാളാണ് മുൻ മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്താന്‍ നവംബര്‍ നാലിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കോട്ടയം വിജിലൻസ് എസ്പിയുടേതായിരുന്നു കേസെടുക്കാനുള്ള ശുപാർശ. ഇത് പരിശോധിച്ച കോടതി കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ത്വരിത പരിശോധനയ്ക്ക് ശേഷമാണ് കേസെടുക്കാൻ തീരുമാനമായത്. തണ്ണീർത്തട സംരക്ഷണ ലംഘനം, നിലം നികത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഇന്നലെ ശുപാര്‍ശ ചെയ്തിരുന്നു.
Read more
ഇതുസംബന്ധിച്ച പ്രാഥമികാന്വേഷണത്തിനുശേഷം കോട്ടയം വിജിലന്‍സ് എസ്.പി.ജോണ്‍സണ്‍ ജോസഫ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡയറക്ടറുടെ നടപടി.