രാജവെമ്പാലയായാലും പെരുമ്പാമ്പായാലും പുഷ്പം പോലെ ചാക്കിലാക്കും കൊച്ചിയിലെ ഈ വീട്ടമ്മ

പാമ്പിനെ പിടികൂടണമെന്ന് അഭ്യര്‍ത്ഥിച്ച് കൊച്ചി നഗരത്തില്‍ നിന്ന് ആര് വിളിച്ചാലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തന്റെ ഭര്‍ത്താവിന്റെ കൂടെ പറന്നെത്തും ഈ വീട്ടമ്മ. എന്നാല്‍ പാമ്പുപിടുത്തക്കാരിയായി അറിയപ്പെടാനല്ല മറിച്ച് പാമ്പുകളുടെ രക്ഷകയാണ് താനെന്നും അങ്ങനെ അറിയപ്പെടാനാണ് ആഗ്രഹമെന്നും പ്രകൃതിയെയും പാമ്പുകളെയും അത്രമേല്‍ സ്‌നേഹിക്കുന്ന കൊച്ചിയെ സ്വന്തം നാടാക്കിയ ഈ ജാര്‍ഖണ്ഡ് സ്വദേശിനി പറയുന്നു

കൊച്ചി നേവല്‍ ബേസിലെ കമാന്‍ഡ് എജ്യൂക്കേഷന്‍ ആന്‍ഡ് വെല്‍ഫയര്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വന്ന കമഡോര്‍ എ.വി.എസ്. രാജുവിന്റെ ഭാര്യയാണ് വിദ്യ. ഭര്‍ത്താവ് വിരമിച്ചെങ്കിലും കൊച്ചിയിലാണ് ഇവര്‍ സ്ഥിരതാമസമാക്കിയിരിക്കുന്നത്. 20 വര്‍ഷത്തിലേറെയായി പാമ്പുപിടുത്തം തുടങ്ങിയ വിദ്യ, ഇതിനകം ആയിരത്തിലധികം പാമ്പുകളെ പിടികൂടി സുരക്ഷിത താവളങ്ങളിലെത്തിച്ചിട്ടുണ്ട്. കൊച്ചിയില്‍ എത്തിയ ശേഷം നൂറിലധികം പാമ്പുകളെയാണ് ഇവര്‍ പിടികൂടിയത്.

1998-ല്‍ ഭര്‍ത്താവിന്റെ ജോലിയോട് അനുബന്ധിച്ച് ഗോവയില്‍ താമസിക്കുന്ന കാലത്താണ് ആദ്യമായി പാമ്പിനെ വിദ്യ പിടികൂടുന്നത്. അവിടെ ഒരാളുടെ ഗാരജില്‍ പാമ്പു കയറിയപ്പോള്‍ എല്ലാവരും ഭയന്നു നിന്നു. പക്ഷേ അതിനെ രക്ഷപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു വിദ്യ ചിന്തിച്ചത്. എല്ലാവരും പേടിച്ചു നിന്നപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വരുന്നത് വരെ അതിനെ ആരും ഉപദ്രവിക്കാതെ വിദ്യ സംരക്ഷിച്ചു. പിന്നിങ്ങോട്ട് കൊടുംവിഷമുള്ള രാജവെമ്പാല മുതല്‍ പെരുമ്പാമ്പും അണലിയും വരെ പിടികൂടി അതിനെ സുരക്ഷിതമായി വനം വകുപ്പിനെ വിദ്യ ഏല്‍പ്പിച്ചു. ഇതുകൂടാതെ വീടുകളില്‍ കടക്കുന്ന വെള്ളിമൂങ്ങ, പരുന്ത് തുടങ്ങിയവയേയും പിടിച്ച് അധികൃതരെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പാമ്പിനെ പിടികൂടുമ്പോള്‍ ചെറിയ അശ്രദ്ധ കാരണം വിദ്യയ്ക്ക് പാമ്പിന്റെ കടിയേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് മുന്‍കരുതലോടെയായി പിന്നീട് പാമ്പിനെ പിടികൂടുന്നത്.

നേവല്‍ ബേസ് കെട്ടിടങ്ങള്‍ മിക്കപ്പോഴും ഒഴിഞ്ഞ പ്രദേശത്തായതിനാല്‍ അവിടെയുള്ള വീടുകളില്‍ നിന്നാണ് അധികവും സഹായാഭ്യര്‍ത്ഥന ഇവര്‍ക്ക് എത്താറുള്ളത്. കഴിഞ്ഞ ദിവസം നേവല്‍ അപാര്‍ട്ട്മെന്റിലെ തരംഗിണി ബില്‍ഡിംഗില്‍നിന്ന് ഇതേ ആവശ്യവുമായി വിളിയെത്തിയിരുന്നു. 20 കിലോയിലധികം തൂക്കം വരുന്ന വമ്പന്‍ പെരുമ്പാമ്പിനെയാണ് വിദ്യ ചാക്കിലാക്കിയത്.

vidya-raju-with-husband-avs-raju

ഇപ്പോള്‍ നേവല്‍ ബേസിനു പുറത്തുനിന്നും വിദ്യയെ തേടി വിളിയെത്തുന്നുണ്ട്. ദൂരെയുള്ള വീടുകളില്‍ എത്തുമ്പോള്‍ പലപ്പോഴും പാമ്പ് അതിന്റെ വഴിക്കു പോയിട്ടുണ്ടാകും. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തിക്കുന്ന ചെമ്മണ്ണ്, മണല്‍ എന്നിവയിലൂടെയാണു പാമ്പുകളെത്തുന്നതെന്ന് ഇവര്‍ പറയുന്നു. പാമ്പിനെ പിടിച്ചതിന് ആളുകള്‍ നന്ദി പറയുമ്പോള്‍ അതിനേക്കാള്‍ സന്തോഷം അതിനെ രക്ഷപ്പെടുത്താനായതിലാണ് എന്ന് അവര്‍ പറയുന്നു.

കൊച്ചിയിലെ വിവിധ പരിസ്ഥിതി സംഘടനകളിലും അംഗമാണ് വിദ്യ. ഭര്‍ത്താവിനൊപ്പം മക്കളായ സൗരഭും ശ്വേതയും അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായി കൂടെയുണ്ട്.