ശ്രീറാമിനെതിരെയുള്ള നരഹത്യാക്കുറ്റം ഒഴിവാക്കാനാകില്ല; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകട കേസില്‍ ശ്രീറാംവെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശ്രീറാമിന് മജിസ്‌ട്രേറ്റ് അനുവദിച്ച ജാമ്യം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

ശ്രീറാം മദ്യപിച്ചു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന്‌ കഴിഞ്ഞിട്ടില്ലെങ്കിലും നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രതിയുടെ ജാമ്യ ഹര്‍ജി പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍ ശരിയല്ല എന്നും സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തേണ്ട കേസില്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ജാമ്യം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിക്കും.

Read more

നിലവില്‍ മെഡിക്കല്‍ കോളേജിലെ ട്രോമാ ഐ.സി.യുവില്‍ ചികിത്സയിലാണ് ശ്രീറാം. ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം, ജാമ്യം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് യോഗംചേര്‍ന്ന് ബുധനാഴ്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വിവിധ പരിശോധനഫലങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും.