സാമ്പത്തിക സംവരണം: സര്‍ക്കാര്‍ എന്‍.എസ്.എസിനും സവര്‍ണലോബിക്കും വഴങ്ങിയതിനുള്ള തെളിവാണെന്ന് വെള്ളാപ്പള്ളി

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണമേര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ എന്‍.എസ്.എസിനും സവര്‍ണലോബിക്കും വഴങ്ങിയതിനുള്ള തെളിവാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നിയമ സെക്രട്ടറിയോട് പോലും ആലോചിക്കാതെയുള്ള തീരുമാനത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പത്ത് ശതമാനം സാമ്പത്തീക സംവരണം നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ട് പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് നിയമ സെക്രട്ടറി കഴിഞ്ഞ ദിവസം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംവരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വധിക്കെതിരാണ് സാമ്പത്തിക സംവരണമേര്‍പ്പെടുത്താനുള്ള തീരുമാനമെന്നും നിയമ സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.

ദേവസ്വം ബോര്‍ഡില്‍ സാമ്പത്തീക സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് നിയമത്തിന്റെ പിന്‍ബലമുണ്ടാകില്ല. അതുകൊണ്ട് തന്നെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതുമാണ്- നിയമസെക്രട്ടറി വ്യക്തമാക്കുന്നു. ഈ രീതിയില്‍ സംവരണമേര്‍പ്പെടുത്താനാവില്ലെന്നും രാജ്യത്ത് ഇങ്ങനെയൊന്ന് നിലനില്‍ക്കുന്നില്ലെന്നും സുപ്രിം കോടതി വിധി ഉദ്ധരിച്ചാണ് നിയമ സെക്രട്ടറി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം കേരളത്തിലെ വ്യത്യസ്ത സമൂഹങ്ങള്‍ക്കിടിയില്‍ സംയുക്ത പ്രതികരണങ്ങളാണുണ്ടാക്കിയത്. എന്‍ എസ് എസ് തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ എസ് എന്‍ ഡി പി അടക്കമുള്ള സംഘടനകള്‍ തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു.