'ഡല്‍ഹിയില്‍ പറയുന്ന അഭിപ്രായം കേരളത്തില്‍ പറയാന്‍ യെച്ചൂരിക്ക് പോലും പേടിയാണ്', വി.ഡി സതീശന്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസ് വിരുദ്ധ രാഷ്ടീയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി വിജയന് സംഘപരിവാര്‍ നേതൃത്വവുമായിട്ടുള്ള അവിഹിത ബന്ധത്തിന്റെ പ്രതിഫലനമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നത്. ദേശീയ നേതൃത്വത്തെ പോലും സംസ്ഥാന കമ്മിറ്റിയാണ് നിയന്ത്രിക്കുന്നതെന്നും, ഡല്‍ഹിയില്‍ പറയുന്ന അഭിപ്രായം കേരളത്തില്‍ പറയാന്‍ സീതാറാം യെച്ചൂരിക്ക് പോലും പേടിയാണെന്നും സതീശന്‍ പറഞ്ഞു.

ഇന്ത്യയില്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായി ചേരാനുള്ള സി.പി.എം ദേശീയ നേതൃത്വത്തിന്റെ ശ്രമത്തെ പരാജയപ്പെടുത്തുമെന്ന ഉറപ്പ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സി.പി.എം സംഘപരിവാര്‍ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. അതാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നത്. ഈ കോണ്‍ഗ്രസ് വിരുദ്ധത മകന്‍ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കണ്ണീര് കണ്ടാല്‍ മതിയെന്ന് ആഗ്രഹിക്കുന്ന ചില അമ്മയിഅമ്മമാരെ പോലെയാണെന്ന് സതീശന്‍ വിമര്‍ശിച്ചു.

ഏതു ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്‍പിക്കണമെന്ന് ആഹ്വാനം ചെയ്ത പഴയ ചില നേതാക്കളുടെ പിന്മുറക്കാരായി നിന്നുകൊണ്ടാണ് ഇവര്‍ പ്രസംഗിക്കുന്നത്. ഇവര്‍ക്ക് ഒരു ഇടതുപക്ഷ ലൈനുമില്ല. തീവ്ര വലതുപക്ഷ ലൈനിലേക്ക് ഈ പാര്‍ട്ടി സമ്മേളനത്തോടെ സി.പി.എം മാറിയിരിക്കുകയാണ്.

ഇന്ത്യയില്‍ ബിജെപി വിരുദ്ധ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായി ചേരില്ല എന്നതാണ് നിലപാട്. ദേശീയ നേതൃത്വത്തെ ഭയപ്പെടുത്തി വച്ചിരിക്കുകയാണെന്നും സ്വന്തമായി അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത പാര്‍ട്ടി കോണ്‍ഗ്രസാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.