വായു ചുഴലിക്കാറ്റ് രൂപപ്പെട്ടു, ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു, കേരളത്തിലും കാറ്റിന് സാധ്യത

അറബിക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. “വായു” എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ 135 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. ഗുജറാത്ത് തീരത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേസമയം കേരളത്തില്‍ മിക്കയിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. അതേസമയം കേരളത്തില്‍ മിക്കയിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിക്കുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നിട്ടുണ്ട്. തീരദേശങ്ങളില്‍ പലയിടത്തും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മൂന്നു പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.