നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് അഞ്ച് വർഷം തടവിനു ശിക്ഷിക്കുമോ?: വി.ടി ബൽറാം

സൈബർ കുറ്റകൃത്യം തടയാനെന്ന പേരിൽ പൊലീസ് ആക്ടിൽ കൊണ്ടുവന്ന ഭേദഗതിയെ വിമർശിച്ച് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം. പൊലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി പിണറായി വിജയൻ അടിച്ചേൽപ്പിച്ചിരിക്കുകയാണ് എന്ന് വി.ടി ബൽറാം അഭിപ്രായപ്പെട്ടു.

“പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാൽ അത് മഹാനായ അദ്ദേഹത്തിൻ്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?” എന്ന് വി.ടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉനിന്റെ ചിത്രവും ബൽറാം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

“Anyone who produces content, publishes or propagates it through any means of communication with an intention to threaten, insult or harm the reputation of an individual will be punished with an imprisonment of five years or a fine of Rs 10,000 or with both.”

പോലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി അടിച്ചേൽപ്പിച്ചതിലൂടെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാൽ അത് മഹാനായ അദ്ദേഹത്തിൻ്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?