ലിംഗസമത്വം അടിച്ചേല്‍പ്പിക്കില്ലെന്ന് വി. ശിവന്‍കുട്ടി; സന്തോഷമെന്ന് സമസ്ത

വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അവരെ ഒന്നിച്ചിരുത്തി പഠിപ്പിക്കാന്‍ പാടില്ലെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നം എന്ന് പ്രതികരിച്ചിരുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ അഭിപ്രായം മാറിയതില്‍ സന്തോഷമുണ്ടെന്ന് സമസ്തയും പ്രതികരിച്ചു.

സര്‍ക്കാര്‍ മുന്‍നിലപാട് മാറ്റിയതില്‍ സന്തോഷമുണ്ട്. ഇനിയും പലതും തിരുത്താനുണ്ട്. മുപ്പതിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ഇക്കാര്യം സംസാരിക്കുമെന്നും സമസ്ത വ്യക്തമാക്കി. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായുള്ള കരടു രേഖയില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വിദ്യാഭ്യാസം സംബന്ധിച്ച നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തിയിരുന്നു.

ആരെയും ഒന്നും അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയത്.