വി. മുരളീധരന്‍ വായ തുറക്കുന്നത് മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം; വി. ശിവന്‍കുട്ടി

സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്നതിനായി ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്ന ആളാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ എന്ന് മന്ത്രി വി ശിവന്‍കുട്ടി. മുരളീധരന്‍ വായ തുറക്കുന്നത് മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രമാണെന്നും വി ശിവന്‍കുട്ടി പരിഹസിച്ചു. കലാപഹ്വാനം നല്‍കി പ്രകോപനം സൃഷ്ടിക്കുന്ന വി മുരളീധരനെ കേരളം തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

നാടിന് വേണ്ടി നല്ലത് ചെയ്യാനാണ് കേന്ദ്രമന്ത്രി എന്ന നിലയില്‍ വി മുരളീധരന്‍ ശ്രമിക്കേണ്ടത്. തിരുവനന്തപുരം-നേമം സാറ്റലൈറ്റ് ടെര്‍മിനലിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് 15 വര്‍ഷമായിട്ടും റെയില്‍വേ പരിശോധിച്ച് കഴിഞ്ഞിട്ടില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. 2008 സാമ്പത്തിക വര്‍ഷത്തിലെ റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനാണ് വി മുരളീധരന്‍ ശ്രമിക്കേണ്ടത് എന്നും വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് രാജിവെക്കണം എന്ന് മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടി എന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞുവെന്നും വി മുരളീധരന്‍ പ്രതികരിച്ചിരുന്നു.