ഊരാളുങ്കൽ സൊസൈറ്റിയിൽ റെയ്ഡെന്ന വാർത്ത അടിസ്ഥാനരഹിതം; 13000-ത്തോളം തൊഴിലാളി കുടുംബങ്ങളെ ബാധിക്കുമെന്ന് സൊസൈറ്റി

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡു നടത്തി എന്ന മട്ടിൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ അറിയിച്ചു.

ഇഡിയുടെ രണ്ട് ഉദ്യോഗസ്ഥർ സൊസൈറ്റിയിൽ വന്നിരുന്നു എന്നതു വസ്തുതയാണ്. ഇവരിൽ കോഴിക്കോട് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ മാത്രമാണു സൊസൈറ്റിയിൽ പ്രവേശിച്ചത്. നിലവിൽ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

അവരിലാർക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നൽകുകയും അതിൽ തൃപ്തരായി അവർ മടങ്ങുകയുമാണ് ഉണ്ടായത് കൂടാതെ സൊസൈറ്റിയുടെ ഇൻകം ടാക്സ് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെടുകയും അതു പരിശോധിച്ച് കൃത്യമാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു.

വസ്തുത ഇതുമാത്രം ആയിരിക്കെ റെയ്‌ഡ് എന്ന മട്ടിൽ വാർത്ത പ്രചരിപ്പിക്കുന്നത് 13000-ത്തോളം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഉപജീവനത്തിന് ആധാരമായ ഒരു സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനേ സഹായിക്കൂ.

Read more

കോപ്പറേറ്റിവ് നിയമങ്ങളും ഇൻകംടാക്സ് നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ നടപടിക്രമങ്ങളും പാലിച്ചു നിയമവിധേയവും സത്യസന്ധവുമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനും സംശയത്തിന്റെ നിഴലിൽ നിർത്താനുമുള്ള ശ്രമത്തിൽ നിന്നു പിന്തിരിയണമെന്ന് എല്ലാ മാദ്ധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു.