കേരളത്തിന്റെ മാതൃക പിന്തുടര്‍ന്ന് യു.പി; ജയിലുകള്‍ കേന്ദ്രീകരിച്ച് വസ്ത്ര നിര്‍മ്മാണ ഫാക്ടറികള്‍ സ്ഥാപിക്കും; ക്ഷേത്ര നഗരികളില്‍ വില്‍പ്പന സ്റ്റാളുകള്‍

യിലുകള്‍ കേന്ദ്രീകരിച്ച് വസ്ത്ര നിര്‍മാണ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രൊഡക്ട് പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ ചെറുകിട യൂണിറ്റുകളാണ് ജയിലുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്നത്. പിന്നീട് ഇത് ഫാക്ടറികളായി വിപുലപ്പെടുത്താനും പദ്ധതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തടവുകാര്‍ ശിക്ഷ കഴിഞ്ഞ് മടങ്ങുമ്പോള്‍ മാന്യമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഫത്തേഗഡ് ജയിലിലാണ് ആദ്യ ചെറുകിട യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.

ജയിലിലെ ഉത്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ നിശ്ചിത പ്രതിഫലവും വില്‍ക്കുമ്പോള്‍ വിലയുടെ പത്ത് ശതമാനവും തടവുകാര്‍ക്ക് ലഭിക്കും. പദ്ധതിപ്രകാരം ജയിലിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വസ്ത്രങ്ങളില്‍ ബ്ലോക്ക് പ്രിന്റിങ് പരിശീലനവും നല്‍കും. ജയ് ശ്രീരാം, ഓം നമഃശിവായ, രാധേ.. രധേ എന്നിവ പ്രിന്റ്‌ചെയ്ത ഷാളുകളും തോര്‍ത്തുകളുമാണ് തുടക്കത്തില്‍ നിര്‍മിക്കുന്നത്. ഇവ അയോധ്യ, വാരണാസി, മധുര, ചിത്രകൂട് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുമെന്ന് ജയില്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് റിഫോം ഡിജി ആനന്ദ് കുമാര്‍ വ്യക്തമാക്കി.

12 വനിതാ തടവുകാര്‍ക്ക് ഐടിഐയും 1050 പുരുഷ തടവുകാരില്‍ 35 പേര്‍ക്ക് ഗൗതംബുദ്ധ ഡെവലപ്‌മെന്റ് സൊസൈറ്റി ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് പരിശീലനം നല്കുന്നത്. ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായാല്‍ രണ്ടാം ഘട്ടത്തില്‍ മറ്റ് തടവുകാര്‍ക്കും പരിശീലനം നല്കും. കൂടാതെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തൊഴില്‍മേള വഴി ഐടിഐ ജോലിയും നല്‍കും. കേരളത്തിലെ ജയിലുകളില്‍ ഭക്ഷണം ഉല്‍പാദിപ്പിച്ചുകൊണ്ട് ആരംഭിച്ച മാതൃകയാണ് യുപിയും ഇപ്പോള്‍ പിന്തുടരുന്നത്.