തകർന്നടിഞ്ഞ് എൽ.ഡി.എഫ്, ലീഡ് ചെയ്യുന്നത് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മാത്രമോ എന്ന ചോദ്യം ഉയരുന്നു

അപ്രതീക്ഷിതമായ വമ്പൻ മുന്നേറ്റം കേരളത്തിൽ യു ഡി എഫ് നേടി എന്നതാണ് കേരളം കാഴ്ച വെയ്ക്കുന്ന തിരഞ്ഞെടുപ്പ് ചിത്രം. കേരളത്തിൽ ഇടതുപക്ഷം പൂർണമായും തുടച്ചു നീക്കപ്പെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന പ്രശ്നം. രാവിലെ 9 .45 നുള്ള ലീഡ് നില പരിശോധിക്കുമ്പോൾ യു ഡി എഫ് കേരളത്തിലെ 20 സീറ്റുകളിലും ശക്തമായ മുന്നേറ്റ പാതയിലാണ്. മാത്രവുമല്ല തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി ജെ പി രണ്ടാം സ്ഥാനത്ത് തുടരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഇതിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന സ്ഥിതി പാലക്കാട്ടേതാണ്. എൽ ഡി എഫ് ഏറ്റവും ഉറപ്പായി കരുതിയ ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ പോലും പരാജയം ഏറെക്കുറെ സമ്മതിച്ച അവസ്ഥയിലായിരുന്നു. എന്നാൽ
പാലക്കാട് ശ്രീകണ്ഠൻ മികച്ച ലീഡിലേക്ക് നീങ്ങിയിരിക്കുകയാണ്. അതുപോലെ കാസർഗോഡ് മണ്ഡലത്തിൽ എൽ ഡി എഫിനെ അമ്പരപ്പിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ വിജയക്കുതിപ്പിലേക്ക് നീങ്ങുന്നു എന്നതാണ് പ്രത്യേകത. ഒറ്റ സീറ്റുപോലും പാർലിമെന്റിൽ ഇല്ലാത്ത അവസ്ഥയിലേക്ക് സി പി എം നീങ്ങുന്നു എന്ന ദയനീയ സ്ഥിതിയും ഇപ്പോഴുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ പാർലിമെന്ററി ജനാധിപത്യത്തിൽ ഇടതുപക്ഷത്തിന് പ്രത്യേകിച്ച്, സി പി എമ്മിന് പ്രാതിനിധ്യം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

ഇന്ത്യയിലെ ആദ്യ പാർലമെന്റിൽ മുഖ്യ പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ദയനീയമായ സ്ഥിതി ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുകയാണ്. ഒന്നാം യു പി എ ഭരണകാലത്ത് 38 സീറ്റുകളോടെ ഭരണത്തിൽ നിർണായക സ്വാധീനമായിരുന്ന സി പി എം ഇന്ന് പാർലിമെന്റിൽ തുടച്ചു നീക്കപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തിരഞ്ഞെടുപ്പിലെ ഫലത്തെ കുറിച്ച് ഒരു നിരീക്ഷകൻ പ്രതികരിച്ചത് ഇങ്ങിനെയാണ് – എൽ ഡി എഫ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലീഡ് ചെയ്യുന്നു, അക്ഷരാർത്ഥത്തിൽ ഇത് ശരി വെയ്ക്കുന്ന രീതിയിൽ എൽ ഡി എഫിന്റെ സ്ഥിതി പരമ യനീയമായ അവസ്ഥയിലാണ് ദേശീയതലത്തിലും കേരളത്തിലും.

എൽ ഡി എഫിന്റെ പ്രതികരണങ്ങൾ വന്നിട്ടില്ലെങ്കിലും ബി ജെ പി ഇടതുപക്ഷത്തെ തുടച്ചു മാറ്റുന്നതിന് നടത്തിയ കരുനീക്കങ്ങൾ വിജയം കണ്ടു എന്നും വിലയിരുത്തേണ്ടതായി വരും.