1,399 രൂപ; കണ്ണൂര്‍-കൊച്ചി സര്‍വീസ് കണ്ണൂര്‍ വിമാനത്താവളം തുറക്കുന്ന ദിവസം തന്നെ

വ്യോമയാന മന്ത്രാലയത്തിന്റെ ഉഡാന്‍ പദ്ധതിക്കു കീഴില്‍ കണ്ണൂര്‍-കൊച്ചി വിമാന യാത്രാ നിരക്ക് 1,399 രൂപയായിരിക്കും. തിരുവനന്തപുരത്തേക്ക് ഇത് 2099 രൂപയും. ചെലവു കുറഞ്ഞ വിമാന സര്‍വ്വീസുകള്‍ക്കായുള്ള ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള കണ്ണുരില്‍ നിന്ന് രാജ്യത്തെ എട്ട് മഗരങ്ങളിലേക്കാണ് ചെറുവിമാനങ്ങള്‍ സര്‍വ്വീസ് നടത്തുക. വിമാനത്താവളം തുറക്കുന്ന ദിവസംതന്നെ ഈ സര്‍വീസുകളും തുടങ്ങും. പദ്ധതി പ്രകാരം 1,399 രൂപയ്ക്ക് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്ക്  2099 രൂപയ്ക്കും കണ്ണൂരില്‍ നിന്ന് പറക്കാം.  ഗോവയിലേക്ക് പോകണമെങ്കില്‍ 2,099 രുപയാണ് പരമാവധി നിരക്ക്.

കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

കണ്ണൂരില്‍നിന്ന് ഡല്‍ഹിക്ക് സമീപമുള്ള ഹിന്റെന്‍, ബെംഗളൂരു, ചെന്നൈ, ഗോവ, ഹുബ്ബള്ളി, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസ്. ഉഡാന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് കണ്ണൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ രാജ്യവ്യാപകമായി 502 റൂട്ടുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരില്‍നിന്ന് ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് താത്പര്യം കാട്ടിയിരിക്കുന്നത്.

മുംബൈ, ഹിന്റെന്‍, ഹുബ്ബള്ളി, ഗോവ എന്നിവിടങ്ങളിലേക്കും ഇന്‍ഡിഗോ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സ്പൈസ് ജെറ്റ് ആഴ്ചയില്‍ 14 സര്‍വീസും ഇന്‍ഡിഗോ ആഴ്ചയില്‍ ഏഴ് സര്‍വീസും നടത്തും. ബാക്കി ആറു നഗരങ്ങളിലേക്ക് ഇന്‍ഡിഗോ ആഴ്ചയില്‍ ഏഴുവീതം സര്‍വീസാണ് നടത്തുക. കേരളത്തില്‍ നിന്ന കണ്ണൂര്‍ മാത്രമാണ് ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.