മാവോയിസ്റ്റുകള്‍ ഭീകരവാദ സംഘടന; ബഹുജന ക്യാമ്പയിനുമായി സിപിഎം

മാവോയിസത്തിന്റെ പേരിലും യുഎപിഎയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും സിപിഐ എമ്മിനേയും എല്‍ഡിഎഫ് സര്‍ക്കാരിനേയും ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷവും ഇടതുതീവ്രവാദ ശക്തികളും സ്വീകരിക്കുന്ന നിലപാടിനെതിരെ സി.പി.ഐ.എം ക്യാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങുന്നു.

ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ അട്ടിമറി പ്രവര്‍ത്തനം നടത്തുന്നതിന് എക്കാലത്തും മാവോയിസ്റ്റുകള്‍ ശ്രമിയ്ക്കുന്നുണ്ട്. ഇടതുപക്ഷത്തിനും സി.പി.ഐ.എമ്മിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മാവോയിസ്റ്റുകള്‍ മാര്‍ക്‌സിസം – ലെനിനിസം പിന്തുടരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടിയല്ല. അതൊരു ഭീകരവാദ സംഘടന മാത്രമാണ്. ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പകരം സായുധ കലാപമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇവരുടെ ഉന്മൂലന സിദ്ധാന്തത്തിന്റെ പ്രയോഗം വര്‍ഗ്ഗശത്രുക്കള്‍ക്കെതിരാകുന്നതിന് പകരം സിപിഐ എം ഉള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളെ ആക്രമിക്കാനും ദുര്‍ബലപ്പെടുത്താനും എതിരാളികള്‍ക്ക് അവസരം നല്‍കിയതാണ് അനുഭവം.

സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെടുന്ന സാധാരാണക്കാരെ കൊലപ്പെടുത്തുന്നതിനാണ് മാവോയിസ്റ്റുകള്‍ തയ്യാറായത്. ഈ ചിന്താധാര ആധുനിക കേരളം തള്ളിക്കളഞ്ഞതാണ്. അട്ടപ്പാടിയില്‍, പൊലീസിനെ ആക്രമിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മജിസ്റ്റീരിയല്‍ നിലവാരത്തിലുള്ള അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പൗരാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ് യുഎപിഎ എന്ന നിലപാടാണ് സിപിഐ എമ്മിനുള്ളത്. ഈ നിയമനിര്‍മ്മാണ ഘട്ടത്തിലും, ഭേദഗതികളുടെ സന്ദര്‍ഭത്തിലും പാര്‍ലമെന്റിലും പുറത്തും തുടച്ചയായി എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷം മാത്രമാണ്. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത് പാസാക്കിയ ഈ കേന്ദ്ര നിയമം ഇന്ന് രാജ്യവ്യാപകമായി ബാധകമാണ്.

സംസ്ഥാന വിഷയമായിരുന്ന ക്രമസമാധാന മേഖലയില്‍ കേന്ദ്രത്തിന് നേരിട്ട് ഇടപെടാന്‍ ഈ നിയമം അവസരം നല്‍കുന്നു. യഥാര്‍ത്ഥത്തില്‍ ഈ നിയമം ഫെഡറല്‍ കാഴ്ച്ചപ്പാടുകള്‍ക്ക് എതിരാണ്. ഈ പരിമിതിയ്ക്കകത്തുനിന്നും ജനാധിപത്യ കാഴ്ച്ചപ്പാടോടെ നിയമത്തെ സമീപിക്കാനാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിയ്ക്കുന്നത്.

പന്തീരങ്കാവ് സംഭവത്തിലും സത്യസന്ധമായി അന്വേഷണം നടത്തി യുഎപിഎ ദുരുപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനേയും, സിപിഐ എം നേയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോഴത്തെ പ്രചാരവേലകളിലുള്ളത്.

Read more

അതിനായി വസ്തുതകളെ വളച്ചൊടിച്ച് നുണപ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു. എല്ലാ കമ്മ്യൂണിസ്റ്റ് വിരോധികളേയും ഒന്നിപ്പിക്കാനും, ഇടതുപക്ഷ ചിന്താഗതിക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള വ്യമോഹവും ഇതിലുണ്ട്. അത് തുറന്ന് കാണിക്കുന്നതിനും സിപിഐ എം നിലപാട് വിശദീകരിക്കുന്നതിനും വിപുലമായ ബഹുജന ക്യാമ്പയിന്‍ സംഘടിപ്പിക്കുവാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.