അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ആത്മഹത്യചെയ്തു

അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജിത്തിനെ (26) ആണ് ബസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഇതരസംസ്ഥാന തൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. മേപ്പയ്യൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങരമീത്തല്‍ പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ്.

അന്യ സംസ്ഥാന തൊഴിലാളികളുമായി പോയതായിരുന്നു അഭിജിത്ത്. അഭിജിത്തിന്റേതുൾപ്പെടെ നിരവധി ബസ്സുകൾ ഒന്നര മാസത്തോളമായി അസാമിലെ നഗോണിൽ കുടുങ്ങിയിരിക്കുകയാണ്. ഡ്രൈവർമാരും സഹായികളും നാട്ടിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും വഴി തുറന്നുകിട്ടിയില്ല. കുറച്ചു ദിവസമായി അഭിജിത്ത് കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് പറയുന്നു.

കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ഡൗണിനെത്തുടര്‍ന്നാണ് ബസുകളുടെ യാത്ര മുടങ്ങിയത്.