ടോം വടക്കന് സീറ്റില്ല? മറുകണ്ടം ചാടിയ വടക്കന് ബി.ജെ.പിയിലും സ്ഥാനമില്ല

ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും മറുകണ്ടം ചാടി ബിജെപിയിലേക്കെത്തിയ ടോം വടക്കന് അവിടെയും സീറ്റില്ല. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ടോം വടക്കന്‍ ബിജെപിയിലേക്ക് പോയത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ബിജെപി പട്ടികയില്‍ ടോം വടക്കന്റെ പേരില്ല. ഇതുവരെ പ്രഖ്യാപിച്ച 13 സീറ്റുകളിലും വടക്കന്റെ പേരില്ല.

പത്തനംതിട്ട എന്തായാലും ടോം വടക്കന് ലഭിക്കില്ല എന്ന് ഉറപ്പാണ്. ആ സീറ്റിന് വേണ്ടിയാണ് കെ സുരേന്ദ്രനും പിഎസ് ശ്രീധരന്‍ പിള്ളയും പിടിവലി കൂടുന്നത്. ആലപ്പുഴയിലേക്കും വടക്കന് സാധ്യത കുറവാണ്. തൃശൂരോ ചാലക്കുടിയോ കിട്ടുമെന്നാണ് ടോം വടക്കന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊല്ലം കൊടുക്കാമെന്ന് കേന്ദ്രനേതൃത്വം ധാരണയിലെത്തിയിരുന്നു. പക്ഷേ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച സാബു വര്‍ഗീസിനെ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാക്കിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി.

ഇതോടെ ബിജെപിയിലെങ്കിലും ഇത്തവണ സീറ്റു കിട്ടുമെന്നു പ്രതീക്ഷിച്ചെത്തിയ ടോം വടക്കന് സാധ്യതകള്‍ അടയുകയാണ്. മത്സരിക്കാന്‍ ഒരു സീറ്റ്. അതായിരുന്നു ടോം വടക്കന്റെ ലക്ഷ്യം. അതിനുള്ള ചരടുവലികള്‍ പലവട്ടം നടത്തി എല്ലാം പരാജയപ്പെട്ടപ്പോഴാണ് വടക്കന്‍ ബിജെപി പാളയത്തിലേക്ക് കൂടു മാറിയത്.

എ.ഐ.സി.സി മുന്‍വക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ സോണിയ ഗാന്ധിയുമായും രാഹുലുമായും അടുത്ത ബന്ധം ഉണ്ടായിരുന്ന വടക്കന്‍ അവരുമായി അകന്നപ്പോഴാണ് കൂടു മാറിയത്. ദേശീയ രാഷ്ട്രീയത്തില്‍ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേയ്ക്ക് കെ.സി വേണുഗോപാല്‍ ഉയര്‍ന്നപ്പോളാണ് ഇരുവരുമായി വടക്കന് അകല്‍ച്ച ഉണ്ടായത്.