വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം; മോചനം എം.എ. യൂസഫലിയുടെ ഇടപെടലില്‍

വണ്ടിചെക്ക് കേസുമായി ബന്ധപ്പെട്ട് അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം. അജ്മാനില്‍ ജാമ്യത്തുക കെട്ടിവെച്ചു.

രണ്ടു ദിവസമായി അജ്മാന്‍ ജയിലില്‍ കഴിയുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. പത്ത് വര്‍ഷം മുമ്പുള്ള ചെക്ക് ഇടപാടിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷം മുമ്പാണ് അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയായ നാസിര്‍ അബ്ദുള്ളയ്ക്ക് പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ (ഇരുപത് കോടി രൂപയോളം) ചെക്ക് നല്‍കിയത്. ഈ ചെക്കിന് നിയമസാധുത ഇല്ലെന്നാണ് തുഷാറിന്റെ നിലപാട്.

നാസിര്‍ അബ്ദുള്ളയ്ക്ക് പത്ത് വര്‍ഷത്തിനിടയില്‍ പലപ്പോഴായി പണം നല്‍കി . എന്നിട്ടും തിയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തിയതി എഴുതിച്ചേര്‍ത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസവഞ്ചനയാണ് എന്നും തുഷാര്‍ വാദിക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാസിര്‍ തുഷാര്‍ വെള്ളാപ്പള്ളിയെ, നാസിര്‍  യു.എ.ഇ.യിലേക്ക് വിളിച്ചു വരുത്തിയത് . അവിടെ വെച്ചായിരുന്നു തുഷാര്‍ അറസ്റ്റിലായത്. നാല് ദിവസം മുമ്പേ തന്നെ നാസിര്‍ അബ്ദുള്ള, തുഷാര്‍ വെളളാപ്പള്ളിക്കെതിരെ അജ്മാന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു . തുഷാറിന് ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നില്ല.

അജ്മാനില്‍ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിംഗ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസിര്‍ അബ്ദുള്ളയുടെ കമ്പനി. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേ സമയം സബ്‌ കോണ്‍ട്രാക്ടറായിരുന്ന നാസിര്‍ അബ്ദുള്ളക്ക് കുറെ പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കിന്റെ പേരിലായിരുന്നു തര്‍ക്കം.

തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര വിദേശ കാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. കസ്റ്റഡിയില്‍ ഉള്ള തുഷാറിന്റെ ആരോഗ്യ നിലയില്‍ ആശങ്ക ഉണ്ടെന്നും നിയമപരിധിയില്‍ നിന്ന് സഹായങ്ങള്‍ ചെയ്യണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.