ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധനവും ഇല്ലാത്ത നാടായി കേരളം; ഭൂമിയിൽ ഇറങ്ങി നടക്കണം; 'കത്തോലിക്കാസഭ'യിലൂടെ ആഞ്ഞടിച്ച് തൃശൂര്‍ അതിരൂപത

കേരള സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത. ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്ന് അതിരൂപത ആരോപിച്ചു. വിഴിഞ്ഞവും, ബഫര്‍സോണും പിന്‍വാതില്‍ നിയമനങ്ങളും അടക്കമുള്ള വിഷയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് വിമര്‍ശനം. തുടര്‍ച്ചയായി വികലമായ നയങ്ങളാണ് ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ സര്‍ക്കാരിന് ജനക്ഷേമ മുഖമില്ലെന്നും സഭ തുറന്നടിക്കുന്നു. അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ പുതുവര്‍ഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സര്‍ക്കാരിനെ കടന്നാക്രമിച്ചിരിക്കുന്നത്. സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത്’

ദൈവത്തിന് മഹത്വമോ മനുഷ്യര്‍ക്ക് സമാധനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നത് കാണാതിരിക്കാനാവില്ലെന്ന ആമുഖത്തോടെയാണ് വിമര്‍ശനം തുടങ്ങുന്നത്. ജനക്ഷേമം നോക്കാതെയുള്ള സര്‍ക്കാര്‍ നടപടികള്‍ സമാധാന ജീവിതം തല്ലിക്കെടുത്തുകയാണ്. മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളത്. ജനദ്രോഹ നടപടികള്‍ തിരിച്ചറിയാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ശോഭ കെടുത്തുകയാണ്. വികലമായ നയങ്ങള്‍ ദുരിതം സമ്മാനിക്കുന്നു. ജനക്ഷേമം പരിഗണിക്കുന്നില്ല. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികള്‍ ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു.

Read more

മൂന്ന് കോടി ജനങ്ങള്‍ വസിക്കുന്ന നാടാണ് ഇതെന്ന കാര്യം ആകാശക്കാഴ്ചകള്‍ കണ്ട് തീരുമാനമെടുക്കുന്നവര്‍ക്ക് മനസിലാകില്ല. ഭൂമിയിലിറങ്ങി നടക്കണം, കര്‍ഷകര്‍ വിയര്‍പ്പൊഴുക്കുന്ന കൃഷി സ്ഥലങ്ങളും അന്തിയുറങ്ങുന്ന കിടപ്പാടങ്ങളും കാണണം. തലമുറകള്‍ അത്യധ്വാനം ചെയ്ത് സാധിച്ചെടുത്ത കിടപ്പാടവും സ്വത്തും കുടിയൊഴിഞ്ഞു പോകേണ്ടി വരുന്നവരുടെ ദുര്‍ഗതി ഭരണശീതളിമതയില്‍ വിയര്‍പ്പൊഴുക്കാതെ വിഹരിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നവര്‍ മനസിലാക്കാതെ പോകുന്നു. വിഴിഞ്ഞവും കെ-റെയിലും ജനങ്ങള്‍ക്ക് തീരാദുരിതമാണ് നല്‍കിയത്. പിന്‍വാതില്‍ നിയമനം ഭരണ കക്ഷിക്ക് രാഷ്ട്രീയ സാമ്പത്തീക വളര്‍ച്ച ഉറപ്പുവരുത്തും. എന്നാല്‍ അത് യോഗ്യരായവരെ ചൂഷണം ചെയ്യുന്നതും കണ്ണീരിലാഴ്ത്തുന്നതുമാണെന്നും സഭ ഓര്‍മിപ്പിക്കുന്നു. ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെയെന്ന അവസ്ഥക്ക് മാറ്റമില്ലെങ്കില്‍ നവകേരളം യാഥാര്‍ഥ്യമാകുമോ അതോ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം മറ്റൊരു മരീചികയാകുമോ എന്ന ചോദ്യത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.
ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുള്ള വിഷയം ഇന്നവസാനിക്കാനിരിക്കെയാണ് മുഖപത്രത്തിലൂടെ സഭ ആഞ്ഞടിച്ചിരിക്കുന്നത്.