മണലൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന തൃശൂര്‍ ഡി.സി.സി സെക്രട്ടറി സി.പി.എമ്മില്‍ ചേര്‍ന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന തൃശൂര്‍ ഡി സി സി സെക്രട്ടറി വിജയ്ഹരി സി പി എമ്മില്‍ ചേര്‍ന്നു. വിജയ ഹരിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വച്ച് സ്വീകരിച്ചു.

”ഈ സമ്മേളനം തീരുന്നതിന് മുന്‍പ് തന്നെ ഒരു കോണ്‍ഗ്രസ് നേതാവ് ഇവിടെ വരുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. അദ്ദേഹം ഇവിടെ എത്തി കഴിഞ്ഞിട്ടുണ്ട്. കാഴ്ചയില്‍ ചെറിയ ആളാണ് അദ്ദേഹമെങ്കിലും ആള് വല്യ ആളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ മത്സരിച്ച വ്യക്തിയാണ്. അദ്ദേഹം തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയാണ്.” വിജയ് ഹരിയെ സ്വീകരിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചിരിക്കുകയാണ്. ജോ ജോസഫിന് വേണ്ടി വോട്ട് ചോദിക്കാനാണ് അദ്ദേഹം ഇന്ന് തന്നെ രാജി വച്ചത്. അദ്ദേഹം എന്നെ കണ്ട് ചോദിച്ചു, നാട്ടുകാരോടൊക്കെ പറഞ്ഞിട്ട് അവിടെയൊരു രാജി പ്രഖ്യാപിച്ചാല്‍ പോരെയെന്ന്. രാജിക്ക് വല്ല ഗുണവും കിട്ടണമെങ്കില്‍ ഇന്ന് പ്രഖ്യാപിച്ചോ. എന്നാലേ ആളുകള്‍ അറിയൂയെന്ന്.” താന്‍ പറഞ്ഞതായും അതിന് ശേഷമാണ് അദ്ദേഹം രാജിവച്ചതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ”കെവി തോമസാണ് ഇവര്‍ക്കെല്ലാം ആവേശം നല്‍കിയത്. നല്ല കൈനീട്ടമാണ് തോമസ് മാഷിന്റേത്. ഓരോ ദിവസവും ആളുകള്‍ നമ്മുടെ പ്രസ്ഥാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നാളെയും ചില ആളുകള്‍ വരും. യുഡിഎഫിനുള്ളില്‍ ഉരുള്‍പ്പൊട്ടല്‍ സംഭവിച്ചിരിക്കുകയാണ്. അതിന്റെ രൂക്ഷത എത്രയാണെന്ന് 31ന് ഇവിടെ തെളിയുമെന്നും കോടിയേരി വ്യക്തമാക്കി.