എ.ടി.എം കവര്‍ച്ചാശ്രമം; രണ്ടു പേര്‍ പിടിയില്‍, കടബാദ്ധ്യത തീര്‍ക്കാനാണ് മോഷ്ടിക്കാന്‍ ഇറങ്ങിയതെന്ന് കുറ്റസമ്മതം

തൃശൂര്‍ പഴയന്നൂര്‍ കൊണ്ടാഴിയിലെ എസ്.ബി.ഐ എടിഎമ്മില്‍ മോഷണശ്രമം നടത്തിയവര്‍ പിടിയിലായി. ഒറ്റപ്പാലം സ്വദേശികളായ പ്രജിത്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ കട ബാദ്ധ്യത തീര്‍ക്കാനാണ് മോഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. ഒറ്റപ്പാലത്ത് ഹോട്ടല്‍ നടത്തിപ്പുകാരാണ് രണ്ടുപേരും. സമാനരീതിയില്‍ ഒറ്റപ്പാലത്ത് കവര്‍ച്ച നടത്താന്‍ ശ്രമം നടന്നിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെ ആണ് കവര്‍ച്ചാശ്രമം നടന്നത്. അയല്‍വാസികള്‍ കണ്ടതോടെ മോഷ്ടാക്കള്‍ കവര്‍ച്ചാശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളുടെ കാര്‍ കാനയില്‍ കുടുങ്ങിയതോടെ വണ്ടിയുപേക്ഷിച്ചു. കൊണ്ടാഴി പാറമേല്‍പടി ജംഗ്ഷനിലെ എ.ടി.എം. കൗണ്ടര്‍ ആണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്.

Read more

ശുചിമുറിയില്‍ പോകാന്‍ അയല്‍വാസി എണീറ്റപ്പോഴാണ് ഗ്യാസ് കട്ടറിന്റെ വെളിച്ചം കണ്ടത്. ഉടനെ, തൊട്ടടുത്തുള്ള വീട്ടുകാരെ വിവരമറിയിച്ചു. വീടുകളില്‍ ലൈറ്റ് തെളിഞ്ഞതോടെ കള്ളന്‍മാര്‍ ഗ്യാസ് കട്ടറും മറ്റുപകരണങ്ങളും കാറില്‍ കയറ്റി തിടുക്കത്തില്‍ വണ്ടിയോടിച്ചു പോയി. മോഷ്ടാക്കള്‍ രണ്ടു പേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. എ.ടി.എം കൗണ്ടറിലെ കാമറയില്‍ പ്ലാസ്റ്ററൊട്ടിച്ചിട്ടുണ്ട്. കാനയില്‍ കുടുങ്ങിയ ഉടനെ അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവറോട് സഹായം തേടി. രോഗിയുമായി പോകുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ പക്ഷേ, സഹായിച്ചില്ല. കള്ളന്‍മാര്‍ നല്ല തൃശൂര്‍ ഭാഷയിലാണ് സംസാരിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. കാര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം