തൃക്കാക്കര ഇന്ന് വിധിയെഴുതും, കനത്ത പോളിങ്

തൃക്കാക്കര ജനവിധി ഇന്ന്. രാവിലെ ഏഴ് മണിമുതല്‍ ജനം, വിധിയെഴുതാന്‍ പോളിങ് ബൂത്തുകളിലെത്തിയിരിക്കുകയാണ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു പോളിങ്.രാവിലെ എട്ടു വരെ 8.15 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇതേസമയം 6.54 %ആയിരുന്നു. ആദ്യ മണിക്കൂറില്‍ 1.61 % വര്‍ധനയുണ്ടായിരിക്കുകയാണ് .

വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. പി.ടി.തോമസ് എംഎല്‍എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ആകെ 1,96,805 വോട്ടര്‍മാരുണ്ട്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്.

വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫും യുഡിഎഫും ഒപ്പം എന്‍ഡിഎയും. വികസനം മുതല്‍ വര്‍ഗീയതവരെ സജീവ ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പമായിരുന്നു പ്രചാരണം. കുത്തക മണ്ഡലം കൈവിടാതിരിക്കാന്‍ യുഡിഎഫും, യുഡിഎഫ് കോട്ട തകര്‍ക്കാന്‍ എല്‍ഡിഎഫും രംഗത്തിറക്കിയത് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളെ തന്നെയാണ്.

പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റും. ജൂണ്‍ 3നു രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്