കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി; എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ പൊലീസ് കുറ്റം സമ്മതിപ്പിച്ചത് ബലം പ്രയോഗിച്ച് : ജിതിന്‍

പൊലീസ് തന്നെ ബലപ്രയോഗത്തിലൂടെ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍.

കഞ്ചാവുകേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിക്ക് കെ.സുധാകരനുമായി ബന്ധമെന്ന് ഇ.പി.ജയരാജന്‍ ആരോപിച്ചു.

പ്രതിയെ പിടിച്ച പൊലീസിന് പൂച്ചെണ്ട് നല്‍കണം. ബോംബ് നിര്‍മിച്ചിരുന്ന കണ്ണൂര്‍കാലത്തില്‍നിന്ന് മാറി, കെ.പി.സി.സി പ്രസിഡന്റിന്റെ നിലവാരത്തിലേക്ക് സുധാകരന്‍ ഉയരണമെന്നും ജയരാജന്‍ പറഞ്ഞു.

ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. നൂറിലധികം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. 250ല്‍ അധികം ആളുകളെ ചോദ്യം ചെയ്തു. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു.

ചുവന്ന സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്നും അത് ഡിയോ സ്‌കൂട്ടറാണെന്നതും മാത്രമായിരുന്നു ആകെ കണ്ടെത്തിയ വിവരങ്ങള്‍. ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. വീടുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ക്കു തെളിച്ചമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം എറിഞ്ഞത് സാധാരണ പടക്കമാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.