കായല്‍ കയ്യേറ്റ കേസ്; ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തോമസ് ചാണ്ടി സുപ്രീം കോടതിയില്‍

കായല്‍ കയ്യേറ്റ വിഷയത്തില്‍ കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി സൂപ്രീം കോടതിയില്‍. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ഒപ്പം തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാണ് അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെടുന്നത്.

മന്ത്രി എന്ന നിലയിലല്ല വ്യക്തി എന്ന നിലയിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലില്‍ തോമസ് ചാണ്ടി വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്ന ഒരു കാബിനറ്റ് തീരുമാനത്തെ ചോദ്യം ചെയ്താല്‍ മാത്രമാണ് അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമോ അല്ലെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ചോദ്യം ചെയ്യലോ ആവുക.
ഇത് അത്തരത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവല്ല. കളക്ടറുടെ റിപ്പോര്‍ട്ടാണ്. റവന്യൂ വകുപ്പിന്റെ ഒരു നടപടി മാത്രമാണ്. ഒരു വകുപ്പിന്റെ നടപടി ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു.

മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, മുകുള്‍ റോഹ്ത്തഗി എന്നിവരില്‍ ഒരാളെ ഹാജരാക്കാനാണ് തോമസ് ചാണ്ടി ഉദ്ദേശിക്കുന്നത്. ഗുരുതര ആരോപണങ്ങളുള്ള കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണു തോമസ് ചാണ്ടി ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി നിലനില്‍ക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി. “മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാരിനു നിലപാടെടുക്കാനാകുമോ?” തുടങ്ങിയ സുപ്രധാന ചോദ്യങ്ങളും ഹൈക്കോടതി ഉന്നയിച്ചിരുന്നു.ഇതേത്തുടര്‍ന്ന് ഭരണപക്ഷത്തുനിന്നു തന്നെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടതായും വന്നു.