നഗരസഭയുടെ വാർഷിക ഭരണ റിപ്പോർട്ട് തട്ടിക്കൂട്ടാണെന്ന് ആരോപിച്ച് ബി.ജെ.പി: അധികം സംസാരിക്കരുതെന്ന് മേയർ

തിരുവനന്തപുരം നഗരസഭയുടെ വാർഷിക ഭരണ റിപ്പോർട്ട് തട്ടിക്കൂട്ടാണെന്ന് ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ. 225 വാഹനങ്ങൾ സ്വന്തമായുണ്ടായിരിക്കേ, 137 വാഹങ്ങളുണ്ടെന്നാണ് 2019 – 2020 സാമ്പത്തിക വർഷത്തെ വാർഷിക ഭരണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് ഏറ്റെടുത്ത് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കം രൂക്ഷമായി.  2019 – 2020 സാമ്പത്തിക വർഷത്തെ ഭരണ റിപ്പോർട്ടും 2020 – 2021ലെ ധനകാര്യ സ്റ്റേറ്റ്മെന്റുമാണ് വാക്പോരിനിടയാക്കിയത്. ഇരു റിപ്പോർട്ടിലെയും പിഴവുകൾ ചൂണ്ടിക്കാണിച്ചതോടെ ഭരണസമിതി അംഗങ്ങൾ പ്രതിരോധം തീർത്തു.

കാണാതായ വാഹനങ്ങൾ എവിടെയെന്ന് വ്യക്തമാക്കണമെന്നും വാർഷിക ഭരണ റിപ്പോർട്ട് തട്ടിക്കൂട്ടാണെന്നും ബി.ജെ.പി അംഗങ്ങളായ തിരുമല അനിൽ, കരമന അജിത് എന്നിവർ ആരോപിച്ചു. വാഹനങ്ങൾ കാണാതായിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് അംഗം ജോൺസൺ ജോസഫും കണ്ടം ചെയ്ത വാഹനങ്ങൾക്ക് പോലും ഇൻഷ്വറൻസ് പോളിസി അടച്ച സംവിധാനമാണ് ഇവിടെയുള്ളതെന്ന് പി. പത്മകുമാറും പരിഹസിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തി നിന്നുണ്ടായ വീഴ്ച പരിശോധിക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവും മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഡി.ആർ. അനിൽ പറഞ്ഞു.

ഇതിനിടെ അംഗങ്ങൾ നാല് മിനിട്ടിൽ കൂടുതൽ സംസാരിക്കരുതെന്ന് മേയർ മുന്നറിയിപ്പ് നൽകിയതും തർക്കങ്ങൾക്ക് വഴിവെച്ചു. ചർച്ചകൾക്കൊടുവിൽ ഭേദഗതി ചെയ്യാമെന്ന് അറിയിച്ച് ഇരു റിപ്പോർട്ടുകളും കൗൺസിൽ പാസാക്കി. കാണാതെപോയ വാഹനങ്ങൾ കണ്ടെത്തുന്നതിനാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്നും റിപ്പോർട്ട് കിട്ടിയ ശേഷം പൊലീസിനെ സമീപിക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.

ധനകാര്യ സ്റ്റേറ്റ്‌മെന്റിലെ കണക്കുകളിലെ പിശകുകൾ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും പരിശോധിക്കുമെന്ന് ഡെപ്യൂട്ടി മേയർ പി. രാജു അറിയിച്ചു. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സലിമും ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപനും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മറ്റ് അംഗങ്ങൾ ഇത് ഏറ്റെടുത്തതോടെ കൗൺസിലിൽ ബഹളം രൂക്ഷമാവുകയായിരുന്നു.