അധികാര തര്‍ക്കമുണ്ടാകില്ല; തൃക്കാക്കരയില്‍ ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഉടന്‍ പ്രഖ്യാപിക്കും: സാബു എം. ജേക്കബ്

ആം ആദ്മി പാര്‍ട്ടിയും ട്വന്റി-ട്വന്റിയും ചേര്‍ന്ന് പ്രഖ്യാപിച്ച ജനക്ഷേമ സഖ്യം തൃക്കാക്കരയില്‍ ഉടന്‍ തങ്ങളുടെ നിലപാട് അറിയിക്കുമെന്ന് സാബു എം ജേക്കബ്. ഇത് സംബന്ധിച്ച് എഎപിയിലും ട്വന്റി ട്വന്റിയിലും ധാരണയായിട്ടുണ്ട്. സഖ്യത്തിന് കൃത്യമായ നയവും നിലപാടും ഉണ്ടാകും. ആരാണ് വലുത് ആരാണ് ചെറുത് എന്ന മത്സരം ജനക്ഷേമ സഖ്യത്തിലില്ല. അധികാര തര്‍ക്കമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് സഖ്യം പ്രഖ്യാപിച്ചത്. ‘ജനക്ഷേമ സഖ്യം’ എന്ന പേരിലായിരിക്കും മുന്നണി അറിയപ്പെടുക. കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഡല്‍ഹിയില്‍ എന്തു കാര്യം നടക്കാനും കൈക്കൂലി നല്‍കണമായിരുന്നു. എന്നാല്‍ എഎപി അധികാരത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ കൈക്കൂലി ഇല്ലാതാക്കിയെന്നും കെജ്രിവാള്‍ പറഞ്ഞു. കിഴക്കമ്പലം കിറ്റക്സ് ഗാര്‍മെന്റ്സ് വളപ്പില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് വലിയ മതിപ്പുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. പത്തു വര്‍ഷം മുന്‍പ് ആം ആദ്മി പാര്‍ട്ടിയേയോ അരവിന്ദ് കേജ്രിവാളിനെയോ ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഞങ്ങള്‍ പാര്‍ട്ടിയുണ്ടാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കി. ഒന്നല്ല മൂന്നു വട്ടം. പിന്നീട് പഞ്ചാബിലും സര്‍ക്കാരുണ്ടാക്കി. ഇനി കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.