രണ്ട് ദിവസമായി വെള്ളമില്ല;അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങി, ഇടപെട്ട് മന്ത്രി

രണ്ട് ദിവസമായി വെള്ളമില്ലാത്തതിനെ തുടര്‍ന്ന് അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങി. രണ്ട് ശസ്ത്രക്രിയകാണ് മുടങ്ങിയത്. മോട്ടറില്‍ ചളി അടിഞ്ഞ് കൂടിയതാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

ഇതേ തുടര്‍ന്ന് മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പത്ത് രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി. എന്നാല്‍ അടിയന്തര ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ മാത്രമാണ് മുടങ്ങിയതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

വിഷയത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ടു. ആരോഗ്യം, വൈദ്യുതി മന്ത്രിമാരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഏകോപനത്തിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

കുടിവെള്ള വിതരണം സാധാരണ നിലയിലാകും. അടിയന്തര ശസ്ത്രക്രിയകള്‍ മുടങ്ങില്ലെന്നും അധികൃതര്‍ അറിയിച്ചു.