ജനവിധിയാണ് വലുത്; വേണ്ടത് ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം: ബിനോയ് വിശ്വം

ജനവിധിയാണ് വലുതെന്നാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വി നല്‍കുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ജനങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് വേണം വികസന നയം നടപ്പാക്കാനെന്നും ഇപ്പോഴത്തെ ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജനവിധി കെ റെയിലിന് എതിരായ വിധി കൂടിയാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം അമിതാവേശമാണെന്ന് സിപിഐ നേതൃത്വം പറയുന്നു. മണ്ഡലം മനസ്സിലാക്കാതെയാണ് പ്രചാരണം നടത്തിയത്. അമിതപ്രതീക്ഷ പുലര്‍ത്തിയത് ആപത്തായി. പ്രചാരണ കോലാഹലമാണ് കനത്ത തിരിച്ചടിക്ക് കാരണമായത്. തോല്‍വിയെ കുറിച്ച് സിപിഎം പരിശോധിക്കണമെന്ന നിലപാടാണ് ഉള്ളതെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി.

തൃക്കാക്കരയില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം വീഴ്ചപറ്റിയെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ഇടതു വിരുദ്ധവോട്ടുകള്‍ ഒന്നിച്ചതാണ് തൃക്കാക്കരയില്‍ എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം. സഹതാപ തരംഗവും യുഡിഎഫിന് അനുകൂലമായെന്നും തങ്ങള്‍ക്ക് വോട്ട് കുറഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കണക്കുകള്‍ അനുസരിച്ച് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേതിനെക്കാള്‍ വോട്ട് കൂടുകയാണ് ചെയ്തത്. മൊത്തം വോട്ട് കുറഞ്ഞിട്ടും വോട്ടും ശതമാനവും കൂടി. തോല്‍വിയെ കുറിച്ച് പരിശോധിക്കുകയാണ്. മണ്ഡലത്തില്‍ എന്തുകൊണ്ടാണ് സ്വാധീനം ഉണ്ടാക്കാന്‍ കഴിയാഞ്ഞത് എന്നതടക്കം എല്ലാ ഘടകവും പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് പൊതുവേ ഉണ്ടായിട്ടുള്ള മുന്നേറ്റത്തിനൊപ്പം നിലകൊള്ളാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തൃക്കാക്കരിയല്‍ കഴിഞ്ഞിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.