സംസ്ഥാനത്ത്‌ ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്രത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വന്നതിന് ശേഷം

സംസ്ഥാനത്ത്‌ ആരാധനാലയങ്ങള്‍ തുറക്കുന്നത് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര നിർദ്ദേശം വന്നതിന് ശേഷമായിരിക്കുമെന്നും കേന്ദ്രത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ എട്ടു മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30-ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആരാധന കേന്ദ്രങ്ങള്‍ തുറക്കാമെന്ന് പറയുമ്പോഴും വലിയ ആള്‍കൂട്ടങ്ങള്‍ ഉണ്ടാകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കേരളത്തില്‍ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്നത് സംബന്ധിച്ച് അഭിപ്രായം ആരായാനാണ്‌ വിവിധ മതവിഭാഗങ്ങളുമായും മതസംഘടനകളുമായും മതനേതാക്കളുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയത്. ആരാധനാലയങ്ങളില്‍ സാധാരണ നില പുനഃസ്ഥാപിച്ചാല്‍ വലിയ ആള്‍കൂട്ടമുണ്ടാകുമെന്നും അത് ഇന്നത്തെ സാഹചര്യത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ നിലപാടിനോട് എല്ലാവരും അനുകൂലമായി പ്രതികരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.