സൂര്യാഘാതം ഏൽക്കാതിരിക്കാൻ പൊതുജനം ജാഗ്രത പാലിക്കണം

കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ചൂട് ശരാശരിയിലും കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ അനുമാനപ്രകാരം കേരളത്തില്‍ പൊതുവില്‍ രണ്ടു മുതല്‍ നാല് ഡിഗ്രി വരെ ചൂട് കൂടുതലായേക്കാം. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ ചില ഇടങ്ങളിലെങ്കിലും ശരാശരിയില്‍ നിന്നും എട്ട് ഡിഗ്രിയിലധികം ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

സൂര്യാഘാതം ഒഴിവാക്കാനായി പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതില്‍ നിന്ന് ഒഴിവാകണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക, രോഗങ്ങള്‍ ഉള്ളവര്‍ സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, അയഞ്ഞ ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തുക, കൂടാതെ, ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.