ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കും, വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദം ശ്രീലങ്ക-തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ന്യൂനമര്‍ദ്ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. ആയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മാര്‍ച്ച് 4, 5, 6 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

കേരള തീരത്തും ലക്ഷദ്വീപ് മേഖലയിലും മല്‍സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. എന്നാല്‍ അടുത്ത 5 ദിവസത്തേക്ക് കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്‌നാട് തീരം തുടങ്ങിയ സമുദ്ര മേഖലകളിലേക്ക് മല്‍സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല. ഇവിടങ്ങളില്‍ ന്യൂനമര്‍ദ സ്വാധീന ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാലാണിത്. കടലില്‍ പോകുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.