'ചോര്‍ച്ചയ്ക്ക് കാരണം ആണികള്‍ ദ്രവിച്ചത്'; ശബരിമല ശ്രീകോവിലിലെ സ്വര്‍ണപാളികള്‍ ഉറപ്പിച്ച ആണികള്‍ മുഴുവന്‍ മാറ്റും

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ചയുള്ള ഭാഗം പരിശോധിച്ചു. മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചു പോയതാണ് ചോര്‍ച്ചക്ക് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മുഴുവന്‍ ആണികളും മാറ്റും. സ്വര്‍ണ്ണപ്പാളികളിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും.

ചോര്‍ച്ച പരിഹരിക്കാനുള്ള ജോലികള്‍ ഈ മാസം 22ന് ആരംഭിക്കും. ഓണത്തിന് നട തുറക്കുന്നതിന് മുന്‍പായി ജോലികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. ദേവസ്വം പ്രസിഡണ്ട്, തന്ത്രി, ശബരിമല സ്‌പെഷ്യഷല്‍ കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വര്‍ണപാളികള്‍ ഇളക്കി പരിശോധന നടത്തിയത്.

മേല്‍ക്കൂരയിലൂടെ ചോര്‍ന്നിറങ്ങുന്ന വെള്ളം ശ്രീകോവിലിന്റെ കഴുക്കോലിലെത്തി താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്‍പ്പങ്ങളിലേക്കാണ് വീഴുന്നത്. വിഷുമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ തന്നെ ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നാണ് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ രണ്ടാഴ്ച മുമ്പ് പറഞ്ഞത്.

തുടര്‍ന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേല്‍ക്കൂരയുടെ ചോര്‍ച്ച പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡിനെ സമീപിച്ചത്. സ്വര്‍ണം പാളികള്‍ പതിച്ച മേല്‍ക്കൂര പൊളിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഒരു മാസം മുന്‍പ് തിരുവാഭരണ കമ്മീഷണര്‍ ജി ബൈജുവും ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.