സാങ്കേതിക തകരാർ, ജിദ്ദ- കോഴിക്കോട് വിമാനം അടിയന്തരമായി കൊച്ചിയിൽ ഇറക്കി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജിദ്ദ കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി നെടുമ്പാശേരിയിലറക്കി. മൂന്ന് തവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയില്‍ ഇറക്കാന്‍ സാധിച്ചത്. ബോയിംഗ് 738 വിമാനത്തില്‍ 183 യാത്രക്കാര്‍ അടക്കം ആകെ 197 പേരുണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ ഇതിന്റെ ഭാഗമായി ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സഞ്ചരിച്ച വിമാനമടക്കമുള്ളവ വഴി തിരിച്ച് വിടേണ്ടി വന്നു.

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. സ്‌പൈസ് ജെറ്റ് എസ്.ജി 036 എന്ന വിമാനമാണ് അടിയന്തരമായി നെടുമ്പാശേരിയില്‍ ഇറക്കിയത്

ആദ്യം കോഴിക്കോട്ട് തന്നെ വിമാനം ഇറക്കാന്‍ പൈലറ്റ് ശ്രമം നടത്തിയെങ്കിലും ടേബിള്‍ ടോപ്പ് വിമാനത്താവളമായ കോഴിക്കോട്ട് ഇറക്കുന്നതിലെ അപകട സാധ്യത കണക്കിലെടുത്ത് വിമാനം കൊച്ചിയിലേക്ക് പറക്കുകയായിരുന്നു. എമര്‍ജന്‍സി ലാന്‍ഡിംഗ് കഴിഞ്ഞതോടെ വിമാനത്താവളത്തിലെ ഹൈ അലര്‍ട്ട് പിന്‍വലിച്ചു.