വീടും സ്ഥലവും ഇ എം എസ് സ്്മാരകം പണിയാനായി പാര്‍ട്ടിക്ക് എഴുതിക്കൊടുത്ത റസാഖ് പയമ്പ്രോട്ടിന് അവസാനം പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കേണ്ടി വന്നത് സി പി എമ്മുമായുള്ള കലഹം മൂലമെന്ന് സൂചന. സി പി എമ്മിനെ തന്റെ ജീവിതത്തിന്റെ ഭാഗമായി കണ്ട റസാഖ് തന്റെ സമ്പാദ്യം മുഴുവനും പാര്‍ട്ടിക്ക് നല്‍കുകയായിരുന്നു. മക്കളില്ലായിരുന്ന റസാഖിനും ഭാര്യക്കും പാര്‍ട്ടിയായിരുന്നു എല്ലാം.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും നിരന്തരം അവഗണനയും ഒറ്റപ്പെടുത്തലും മാത്രമായിരുന്നു റസാഖിന് ലഭിച്ചുകൊണ്ടിരുന്നത്. തന്റെ മൂത്ത സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാനായി അദ്ദേഹം നിരവധി തവണ പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങി. സി പി എം ഭരിക്കുന്ന പഞ്ചായത്താണ് പുളിക്കല്‍ ഗ്രാമ പഞ്ചായത്ത്. എന്നാല്‍ സി പി എം കാരന്‍ കൂടിയായ റസാഖിനെ ഭരണ നേതൃത്വം അവഗണിക്കുകയായിരുന്നു. പ്‌ളാസ്റ്റിക്ക് മാലിന്യ സംസ്‌കരണ പ്‌ളാന്റ് അടച്ചു പൂട്ടാന്‍ സി പി എം ഭരണ സമതി തെയ്യാറായില്ല.
സഹോദരന്റെ മരണത്തിന് കാരണം പ്‌ളാസ്റ്റിക്ക് മാലിന്യ സംസ്‌കരണ പ്‌ളാന്റാണെന്ന കൃത്യമായ തെളിവുകള്‍ അദ്ദേഹം പഞ്ചായിന് നല്‍കിയിട്ടും സി പി എം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി അതെല്ലാം അവഗണിക്കുന്നതില്‍ അദ്ദേഹം അതീവ ദുഖിതനായിരുന്നു.ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഏതാനും മാസം മുമ്പ് മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാന്‍ കാരണം. ഇതെല്ലാം പലതവണ പഞ്ചായത്തധികൃതരെ അദ്ദേഹം ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തനിക്കും തന്റെ പരാതികള്‍ക്കും പുല്ല് വില പോലും പാര്‍ട്ടിയും പഞ്ചായത്ത് ഭരണസമിതിയും തരുന്നില്ലന്ന് കണ്ടപ്പോള്‍ ഈ പരാതികളും തെളിവുകളും വലിയ സഞ്ചിയില്‍ കഴുത്തില്‍ കെട്ടി പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനുള്ളില്‍ അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു.
റസാഖ് മാത്രമല്ല ഭാര്യ ഷീജയും കടുത്ത സി പി എം അനുഭാവി ആയിരുന്നു. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കല്‍ കേബിള്‍ടിവി ചാനലും നടത്തിയിരുന്നു. അത് കൊണ്ട് ഈ പ്രദേശത്ത് അറിയപ്പെട്ടിരുന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം. കൊണ്ടോട്ടിമാപ്പിള കലാസമിതി മുന്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
Read more
റസാഖിന്റെ മരണത്തിന് പഞ്ചായത്ത് ഭരണ സമിതിയാണ് എന്നാരോപിച്ചു യുഡിഎഫും പ്രതിപക്ഷ പാര്‍ട്ടികളുമെല്ലാം പ്രതിഷേധിച്ചു രംഗത്തുണ്ട്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.