സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെയില്‍ കല്ലടയാറ്റില്‍ വീണ് ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടല്‍ സ്വദേശിനിയായ അപര്‍ണയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നാണ് അപര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്.

പത്തനാപുരം മൗണ്ട് താബോറ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അപര്‍ണ സഹപാഠിയായ അനുഗ്രഹയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇവര്‍ അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനൊപ്പം കല്ലടയാറിലെ വെള്ളാറമണ്‍ കടവിലേക്ക് പോയി. അവിടെ വെച്ച് മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ പെണ്‍കുട്ടികള്‍ രണ്ടു പേരും ഒഴുക്കില്‍ പ്പെടുകയായിരുന്നു.

ഇവര്‍ക്ക് പിന്നാലെ രക്ഷിക്കാനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു. അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടെങ്കിലും അപര്‍ണയെ കാണാതാകുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറു മണി വരെ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നിലവില്‍ അനുഗ്രഹ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.