വടകരയില്‍ ജയരാജനെ നേരിടാന്‍ മുല്ലപ്പള്ളി തന്നെ വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു; തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും

ഇത്തവണയും വടകരയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പി ജയരാജനാണ് മത്സരിക്കുന്നത്. ആക്രമരാഷ്ട്രീയത്തിനെതിരെയുള്ള പൊതുവികാരം രൂപപ്പെടുത്താന്‍ കോണ്‍ഗ്രസ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് പാര്‍ട്ടിയിലെ ആവശ്യം.

വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമീപ മണ്ഡലങ്ങളെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് മലബാറിലെ മറ്റു യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ അഭിപ്രായം. കെപിസിസി അധ്യക്ഷനായതു കൊണ്ട് ഇത്തവണ മത്സരിക്കുന്നില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. പക്ഷേ അന്തിമ തീരുമാനം ഹൈക്കമാന്‍ഡാണ് പ്രഖ്യാപിക്കുക.

മറ്റു മണ്ഡലങ്ങളെ സംബന്ധിച്ച് ഏകദേശം തീരുമാനമായിട്ടും വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിന് കീറാമുട്ടിയായി തുടരുകയാണ്. ഇന്ന് തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.