ഡിസിസി വെട്ടിയ പേര് കെപിസിസി ഉള്‍പ്പെടുത്തി, ഹൈക്കമാന്‍ഡ് പച്ചകൊടി കാട്ടി; ആന്റോ ആന്റണിക്ക് ഇത് മൂന്നാം ഊഴം

പത്തനംതിട്ടയില്‍ സിറ്റിംഗ് എംപി ആന്റോ ആന്റണിയെ മത്സരിപ്പിക്കുന്നതിനാട് ഡിസിസി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ അതില്‍ ആന്റോ ആന്റണി ഇടംപിടിച്ചു. ഡിസിസി സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആന്റോ ആന്റണിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. കെപിസിസി സമിതി യോഗം ചേരുമ്പോള്‍ ഡിസിസിക്ക് എംപി വീണ്ടും മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്നതിനായിരുന്നു ഈ നീക്കം.

പക്ഷേ ഇത് വേണ്ടത്ര ഫലം കണ്ടില്ല. മുന്‍ ഡിസിസി അധ്യക്ഷന്‍ പി മോഹന്‍രാജ്, മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍, ഡിസിസി അധ്യക്ഷന്‍ ബാബു ജോര്‍ജ് എന്നിവരരുടെ പേരാണ് പത്തനംതിട്ട ഡിസിസി കെപിസിസിക്ക് കൈമാറിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയില്‍ പത്തനംതിട്ടയില്‍ നിന്നും ഇടം പിടിച്ചത് ആന്റോ ആന്റണി മാത്രമാണ്. ആന്റോ ആന്റണിക്ക് പകരം സമര്‍പ്പിച്ച പേരുകള്‍ കെപിസിസി വെട്ടി.

ഇത് ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ ആന്റോ ആന്റണിക്ക് മൂന്നാം ഊഴമാണ്. രണ്ടു തവണ പത്തനംതിട്ടയില്‍ നിന്നും വിജയിച്ച ആന്റോ ആന്റണിയില്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതേസമയം വീണാ ജോര്‍ജ് എംഎല്‍എയാണ് സിപിഎമ്മിനായി മത്സരിക്കുന്നത്. രണ്ടു ജനപ്രതിനിധികളുടെ പോരാട്ടമെന്ന നിലയിലും പത്തനംതിട്ടയിലെ മത്സരം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.