തിരിച്ചു കുത്തുമെന്നായപ്പോൾ കോണ്‍ഗ്രസും ലീഗും ഉരുണ്ടുകളിക്കുകയാണ്: മുഖ്യമന്ത്രി

ഖുറാനെ വിവാദത്തിലേക്ക് വലിച്ചഴച്ചത് എന്തിനാണ് എന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും സ്വയം പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഖുറാന്റെ മറവിലുള്ള സ്വര്‍ണക്കടത്തായി ആക്ഷേപിച്ചത് ബിജെപി-ആര്‍എസ്എസ് സംഘമായിരുന്നു. സ്വാഭാവികമായും അതിന് അവര്‍ക്ക് പ്രത്യേക ലക്ഷ്യമുണ്ട്. എന്നാല്‍ തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പരാതിയുമായി യുഎഡിഎഫ് കണ്‍വീനര്‍ ഉൾപ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തുന്നു. ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് പറഞ്ഞുകൊണ്ടിരുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റേയും മുസ്ലിംലീഗിന്റേയും നേതാക്കള്‍ പരസ്യമായി ആക്ഷേപിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലീലിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഖുറാനെ ആയുധമാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

കള്ളക്കടത്ത് വഴി ഖുറാന്‍ പഠിപ്പിക്കുമെന്ന് തീരുമാനിക്കുന്ന ആദ്യ സര്‍ക്കാരാണ് ഇതെന്ന് ആക്ഷേപം അടക്കം ലീഗ് നേതാക്കള്‍ ഉന്നയിച്ചു. ഇതെല്ലാം എന്തടിസ്ഥാനത്തിലായിരുന്നു, ഈ ആരോപണം ഉന്നയിച്ചത് എന്തിനായിരുന്നു, ആര്‍ക്കു വേണ്ടിയാണ്. എന്തിനായിരുന്നു അവര്‍ ഖുറാനെ വിവാദത്തിലേക്ക് കൊണ്ടുവന്നത്.

ആര്‍എസ്എസ് ആരോപിക്കുന്നതിന് അവര്‍ക്ക് അവരുടേതായ ലക്ഷ്യമുണ്ട്. അതിന്റെ ഭാഗമായി ബിജെപി നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണം നമുക്ക് മനസ്സിലാക്കാം. കോണ്‍ഗ്രസിന്റേയും ലീഗിന്റേയും അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ എന്തിനാണ് അത് ഏറ്റ് പിടിച്ചത്, എന്തിനാണ് വലിയ പ്രചാരണം നല്‍കിയത് എന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഇപ്പോള്‍ കുറച്ചൊന്നു തിരിച്ചു കുത്തുമെന്ന് മനസിലാക്കിയപ്പോൾ ഉരുണ്ടുകളിക്കുകയാണ്. ഏതു കളിയാണെങ്കിലും പറ്റിയ അബദ്ധം തിരിച്ചറിയുന്നത് വലിയ കാര്യമാണ്. ഖുറാനെ ആ രീതിയിൽ ഒരു വിവാദ ഗ്രന്ഥമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല.സര്‍ക്കാരിനേയും മന്ത്രിയേയും അക്രമിക്കാന്‍ ഖുറാനെ ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ ശരിയായ ബോധോദയും ഉണ്ടാകുന്നുണ്ടെങ്കില്‍ നല്ല കാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയിട്ടുള്ള ഖുറാന്‍ സക്കാത്തായി നല്‍കുന്ന ഭക്ഷണ്യ കിറ്റിനൊപ്പം വിതരണം ചെയ്യാമോ എന്ന് കോണ്‍സുലേറ്റ് ജനറലാണ് ജലീലിനോട് ചോദിക്കുന്നത്. ജലീല്‍ സഹായിക്കുകയും ചെയ്തു. അതിനെ ഖുറാന്റെ മറവിലുള്ള സ്വര്‍ണക്കടത്തായി പ്രതിപക്ഷം ആക്ഷേപിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.