മുഖ്യമന്ത്രിയും നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും

മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള നാല് മന്ത്രിമാരും നിരീക്ഷണത്തിലായത്. കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. കെ കെ. ശൈലജ, കെ. ടി. ജലീല്‍, എ.സി. മൊയ്ദീന്‍, ഇ. ചന്ദ്രശേഖരന്‍ എന്നീ മന്ത്രിമാരാണ് നിരീക്ഷണത്തില്‍ പോവുക.

നിരീക്ഷണത്തിലായ സാഹചര്യത്തില്‍ നാളെ നടക്കാനിക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാകും നേതൃത്വം നൽകുക. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും.

മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. താന്‍ നിരീക്ഷണത്തില്‍ പോകുകയാണെന്ന് കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കും അസിസ്റ്റന്റ് കളക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. വി.വി.ഐ.പികളുമായി ഇവര്‍ക്ക് സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം എസ്.പി യു.അബ്ദുള്‍ കരീമിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വിമാന ദുരന്തം നടന്ന കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഉണ്ടായിരുന്നു. ഇവര്‍ നിരീക്ഷണത്തില്‍ പോകുന്നകാര്യത്തില്‍ രാജ്ഭവനും സ്പീക്കറുടെ ഓഫീസും നിലവില്‍ പ്രതികരിച്ചിട്ടില്ല.