ശശി തരൂരിന് പിന്തുണ നല്‍കുന്ന ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കാന്‍ തിരുവഞ്ചൂരിനെ ഇറക്കി കെ.സി- വി.ഡി സഖ്യം, കോട്ടയം ഡി.സി.സിയുടെ എതിര്‍പ്പ് അവഗണിച്ച് തരൂര്‍ പരിപാടികളില്‍ പങ്കെടുക്കും

ശശിതരൂരിന്റെ പരിപാടികള്‍ക്കെതിരെ കോട്ടയം ഡി സി സി കടുത്ത നിലപാടെടുത്തതിന് പിന്നില്‍ എ ഗ്രൂപ്പ് വിട്ട കെ പി സി സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതൃത്വവും. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണ് തരൂര്‍ കോട്ടയത്ത് കാലുറപ്പിക്കുന്നതെന്ന് മനസിലാക്കിയ വിഡി സതീശന്‍ – കെ സി വേണുഗോപാല്‍ കൂട്ടുകെട്ട് തരൂരിന്റെ നീക്കത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ തിരുവഞ്ചൂരിനോടാവശ്യപ്പെടുകയായിരുന്നു. എ ഗ്രൂപ്പുമായും ഉമ്മന്‍ചാണ്ടിയുമായും അകന്ന് നില്‍ക്കുന്ന തിരുവഞ്ചൂര്‍ തന്റെ അനുയായി ആയ നാട്ടകം സുരേഷിനോട് തരൂരിന്റെ പരിപാടിക്കെതിരെ നിലകൊളളണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടിനെതിരെ ഡി സി സി ക്ക് നില്‍ക്കാന്‍ കഴിയുകയില്ലന്നത് കൊണ്ടാണ് നാട്ടകം സുരേഷ് തരൂരിന്റെ പരിപാടിക്ക് ഡി സി സി യുടെ അനുമതിയില്ലന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. എ ഗ്രൂപ്പുകാരനാണെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടൊപ്പം നില്‍ക്കുന്നയാളാണ് നാട്ടകം സുരേഷ്.

കോട്ടയത്തെ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെ പിടിയ അയയുന്നു എന്ന് കാണിക്കുക എന്നത് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. ഡി സി സി യെക്കൊണ്ട് കടുത്ത നിലപാട് എടുപ്പിച്ചതിന് പിന്നിലും ഇതേ കാരണം തന്നെയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണ് തരൂരിന്റെ കേരളത്തിലെ തേരോട്ടം എന്ന് വ്യക്തമായതോടെ കെ സി വേണുഗോപാലും വി ഡി സതീശനും അടക്കമുള്ളവര്‍ വളരെ അസ്വസ്ഥരായിരുന്നു.

ശശി തരൂരിനുള്ള ഉമ്മന്‍ചാണ്ടിയുടെ പിന്തുണ തുടര്‍ന്നാല്‍ അത്് തങ്ങള്‍ക്ക്് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന് വി ഡി- കെ സി സഖ്യം ഭയപ്പെട്ടിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയാകട്ടെ തരൂരിനെ ശക്തമായി പിന്തുണക്കാന്‍ തന്നെ തിരുമാനിക്കുകയായിരുന്നു. പുറമേ അല്ലങ്കിലും തന്റെ ഗ്രൂപ്പിലെ നേതാക്കളോട് തരൂരിനെ പിന്തുണമെന്ന രീതിയിലുള്ള നിര്‍ദേശങ്ങള്‍ ഉമ്മന്‍ചാണ്ടി നല്‍കിയെന്നാണ് അറിയുന്നത്. ഉമ്മന്‍ചാണ്ടിയുടെ മനസറിഞ്ഞാണ് മുസ്‌ളീം ലീഗും നീങ്ങിയത്്. അതും വി ഡി- കെ സി സംഘത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

കോട്ടയത്ത് ഉമ്മന്‍ചാണ്ടിയെ തടയണമെങ്കില്‍ തിരുവഞ്ചൂരിന്റെ പിന്തുണ ഇല്ലാതെ നടക്കില്ലന്ന്് മനസിലാക്കിയ വി ഡി യും കെ സിയും തിരുവഞ്ചൂരില്‍ സമ്മര്‍ദ്ധം ചെലുത്തി കോട്ടയം ഡി സിസിയെക്കൊണ്ട് തരൂരിന്റെ പരിപാടിക്കെതിരെ നിലപാടെടുപ്പിക്കുകയായിരുന്നു. ശശി തരൂര്‍ സംസ്ഥാനത്ത് ശക്തനാകുന്നത് തനിക്കും വലിയ ഭീഷണിയായാണ് തിരുവഞ്ചൂര്‍ കാണുന്നത്. മന്നം ജയന്തി സമ്മേളനത്തിന് തരൂരിനെ മുഖ്യാതിഥിയാക്കിയതും, താന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയാരും പരിപാടിക്ക് ക്ഷണിക്കാതിരുന്നതും തിരുവഞ്ചൂരിന് തരൂരിനോട് എതിര്‍പ്പ് കൂട്ടാന്‍ കാരാണമായി.

ഇന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടികള്‍ക്കായി ശശി തരൂര്‍ കോട്ടയത്തെത്തുന്നത്. പാല, കാഞ്ഞിരപ്പിള്ളി ബിഷപ്പുമാരെയും അദ്ദേഹം കാണും.