ശൗചാലയത്തില്‍ പോകാന്‍ കേണപേക്ഷിച്ചിട്ടും അധ്യാപിക സമ്മതിച്ചില്ല; പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി വിദ്യാര്‍ത്ഥി

പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥി ശൗചാലയത്തില്‍ പോകണമെന്ന് കേണപേക്ഷിച്ചിട്ടും അധ്യാപിക സമ്മതിച്ചില്ല. ഒടുവില്‍ പരീക്ഷാ ഹാളില്‍ തന്നെ വിദ്യാര്‍ത്ഥി മലമൂത്രവിസര്‍ജ്ജനം  നടത്തി. കടയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം.

രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് ശൗചാലയത്തില്‍ പോകണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപിക സമ്മതിച്ചില്ല. നിരവധി തവണ അധ്യാപികയോട് കേണപേക്ഷിച്ചിട്ടും അവര്‍ പോകാന്‍ അനുവദിച്ചില്ല. വിദ്യാര്‍ത്ഥിയുടെ ആവശ്യം പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാന്‍ പോലും അധ്യാപിക തയ്യാറായില്ല.

പരീക്ഷയെഴുതാന്‍ കഴിയാത്തവിധം അവശനായ വിദ്യാര്‍ത്ഥി സഹിക്കാനാവാതെ പരീക്ഷാഹാളില്‍ തന്നെ മലമൂത്രവിസര്‍ജ്ജനം നടത്തുകയായിരുന്നു. പരീക്ഷാസമയം കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

ബുധനാഴ്ച വിവരമറിഞ്ഞ രക്ഷിതാക്കള്‍ അധ്യാപികയ്‌ക്കെതിരേ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. അധ്യാപികയുടെ പിടിവാശി മൂലം മകന് കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടി വന്നുവെന്നും അതിനാല്‍ വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും പരാതിയില്‍ പറയുന്നു. മികച്ച വിജയം നഷ്ടപ്പെടുത്തിയഅധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.