മലയാളം വായിച്ചത് ശരിയായില്ല: രണ്ടാംക്ലാസ്സുകാരനെ അധ്യാപിക തല്ലിച്ചതച്ചു

മലയാളം വായിച്ചത് ശരിയല്ലെന്ന് പറഞ്ഞ് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ചതച്ചെന്ന് പരാതി. കുറവിലങ്ങാട് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ചൂരല്‍ കൊണ്ട് അടിയേറ്റത്. കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈന് പരാതി നല്‍കുകയായിരുന്നു. ഇരുപതോളം അടിയേറ്റ പാടുകള്‍ ഉണ്ടെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു

കുറുപ്പന്തറ കളത്തൂക്കുന്നേല്‍ സൗമ്യയുടെ ഇളയ മകന്‍ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ രണ്ടു കാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. രാത്രിയോടെ കുട്ടിയെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി.

വൈകീട്ട് വീട്ടിലെത്തിയ കുട്ടിയുടെ ഇരുകാലുകളും തടിച്ചു കിടക്കുന്നതു കണ്ട് അമ്മൂമ്മ തിരക്കിയപ്പോഴാണ് ടീച്ചര്‍ തല്ലിയ കാര്യം പറയുന്നത്. ഉടന്‍ തന്നെ മുത്തശ്ശി കുട്ടിയുമായി സ്‌കൂളിലെത്തിയെങ്കിലും അധ്യാപിക പോയിരുന്നു. തുടര്‍ന്നാണ് ബന്ധുക്കളും നാട്ടുകാരും സംഭവം അറിയുന്നത്. ടീച്ചറോട് ചോദിച്ചപ്പോള്‍ മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്നാണ് മറുപടി നല്‍കിയതെന്ന് അമ്മ പറഞ്ഞു.

തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി ക്ഷമ ചോദിച്ചു. എന്നാല്‍ വീട്ടുകാര്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല.

സംഭവത്തില്‍ പ്രഥമാധ്യാപിക പ്രതികരിക്കാന്‍ തയ്യാറായില്ല. രാത്രിയിലാണ് വിവരം അറിഞ്ഞതെന്നും, മലയാള അക്ഷരം പഠിപ്പിക്കുന്നതിനിടയില്‍ അശ്രദ്ധ കാണിച്ച കുട്ടിക്ക് ചെറിയ ശിക്ഷ നല്‍കിയെന്നും പ്രഥമാധ്യാപിക പറഞ്ഞെന്ന് കുറവിലങ്ങാട് എഇഒ ഇ എസ് ശ്രീലത പറഞ്ഞു. വിശദമായ അന്വേഷണം നടത്തി അധ്യാപികയ്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും എ.ഇ.ഒ പറഞ്ഞു. ഒരുവര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ അച്ഛന്‍ മരിച്ച ശേഷം കുട്ടിയുടെ അമ്മ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.