ചായക്കടയിൽ സ്‌ഫോടനം; ആറ് പേർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു

പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ സ്ഫോടനം. ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റു. പാറ പൊട്ടിക്കാനായി സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. സണ്ണി ചാക്കോ, ബേബിച്ചൻ, പി എം ബഷീർ, കുഞ്ഞിബ്രാഹിം, രാജശേഖരൻ, ജോൺ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യിൽവെച്ചാണ് സ്ഫോടക വസ്തു പൊട്ടിയത്.

ചായക്കടക്ക് ഒപ്പം കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ. ഇയാളുടെ വീടും കടയോട് ചേർന്നാണുള്ളത്. ഇവിടെ സൂക്ഷിച്ച സ്ഫോടന വസ്തുവാണ് പൊട്ടിത്തെറിച്ചത്. രാവിലെ സമയമായതിനാൽ ചായക്കടയിൽ തിരക്കുണ്ടായിരുന്നു.

Read more

അലമാരകളുടെ ചില്ലുകളും, സോഡാകുപ്പികളും പൊട്ടി. ഈ ചില്ലുകൾ ദേഹത്ത് കൊണ്ടാണ് ആറ് പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ ക്വാറികളും മറ്റും പ്രവർത്തിക്കുന്നുണ്ട്.