മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്തുമെന്ന് തമിഴ്നാട്

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്തുമെന്ന് തമിഴ്നാടിന്റെ ഉറപ്പ്. ജലനിരപ്പ് 138 അടിയിൽ നിലനിർത്തുന്നതിന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിലെ വെള്ളം 138 അടിയെത്തിയാൽ സ്പിൽവേ വഴി വെള്ളം ഒഴുക്കിവിടാം എന്ന് ഇന്ന് നടന്ന ഉന്നതതല സമിതി യോഗത്തിൽ തമിഴ്‌നാട് സമ്മതിച്ചതായി മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി കവിയാൻ അനുവദിക്കരുതെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാർ തുറക്കേണ്ടിവന്നാൽ അധികജലം ഇടുക്കി ഡാമിന് ഉൾക്കൊള്ളാനാകില്ല. ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങിയതോടെ മുൻകരുതൽ നടപടികൾ ജില്ലാഭരണകൂടം സ്വീകരിച്ചിരുന്നു.

മുല്ലപ്പെരിയാർ ഉന്നതതല സമിതി യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ് പങ്കെടുത്തു. അഡിഷണൽ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി, തമിഴ്‌നാട് പ്രതിനിധി) സന്ദീപ് സക്‌സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അതേസമയം കേരളത്തിൻറെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചു വരികയാണ്. 125 വർഷത്തിലധികം പഴക്കമുള്ള ഡാമിൻറെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. പുതിയ ഡാം എന്ന കേരളത്തിൻറെ ആവശ്യത്തിന് തമിഴ്നാട്​ പൂർണ്ണ പിന്തുണ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.