ഭീകരവാദ ബന്ധം സംശയിച്ച് പിടിയിലായ യു.എ.ഇ പൗരനെ വിട്ടയക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന സ്വപ്‌നയുടെ ആരോപണം തെറ്റ്

ഭീകരവാദ ബന്ധം സംശയിച്ച് നെടുമ്പാശേരിയില്‍ പിടിയിലായ യു എ ഇ പൗരനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ചുവെന്ന സ്വപ്‌നാ സുരേഷിന്റെ ആരോപണം തെറ്റെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യു എ ഇ കോണ്‍സുലേറ്റ് ഹാജരാക്കിയ സത്യവാങ്ങ്മൂലം പരിശോധിച്ചാണ് അങ്കമാലി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയതെന്നും, അതിനും ശേഷം ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ   തുടര്‍ന്ന് ആ കേസ് തന്നെ ഹൈക്കോടതി റദ്ദാക്കുകയുമാണ് ഉണ്ടായെതെന്നും വ്യക്തമാകുന്നു.

2017 ജൂലൈയിലാണ് യുഎഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഗസാന്‍ മുഹമ്മദ് അലാവി ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതിയില്ലാത്ത സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. സിഐഎസ്എഫ് നെടുമ്പാശേരി പോലീസിന് ഇദ്ദേഹത്തെ കൈമാറുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിനുവേണ്ടി യുഎഇ കോണ്‍സുലേറ്റ് നല്‍കിയ സത്യവാങ്മൂലം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിയ്ക്കുകയും ജാമ്യം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നാടുവിട്ടു.

പിന്നീട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗസാന്‍ അലാവി ഹൈക്കോടതിയെ സമീപിച്ചു. 2019 ലാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയുടെ നിയമസ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്സ് ആയിരുന്നു ഇദ്ദേഹത്തിന് നിയമസഹായം നല്‍കിയത്.

യുഎഇ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായ ഗസാന്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കുടുംബത്തോടൊപ്പം കേരളത്തിലെത്തിയത്. ഇദ്ദേഹം രാജ്യത്തുവച്ച് ഫോണ്‍ ഉപയോഗിച്ചതിന് തെളിവില്ല. ഫോണ്‍ കൊണ്ടുവന്നത് യാദ്യശ്ചികമെന്ന് കരുതാമെന്ന് ഹൈക്കോടതി ഉത്തരവിലും വ്യക്തമാക്കുന്നു. സംഭവത്തിന് തീവ്രവാദ നിറം പകരുകയും മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണെന്നുമാണ് സിപിഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

Read more

ഭീകരവാദ ബന്ധം സംശയിച്ച് പിടിയിലായ ആളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ചുവെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. രാജ്യത്ത് നിരോധിച്ച സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച യുഎഇ പൌരനെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രി കൂട്ടുനിന്നു. കൊറിയന്‍ നിര്‍മ്മിത തുറൈയ്യ എന്ന ഫോണ്‍ കൈവശം വെച്ചു എന്ന സംഭവത്തില്‍ സി ഐ എസ് എഫ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. മകളുടെ ബിസിന് വിപുലപ്പെടുത്താനാണ് ഈ മുഖ്യമന്ത്രി ഇത് ചെയ്തതെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.