നിര്‍മ്മലാ സീതാരാമനെ ട്രോളി സന്ദീപാനന്ദഗിരി; ഗൂഗിളില്‍ 1980-ല്‍ ജനിച്ചവരെ തിരഞ്ഞപ്പോള്‍ കിട്ടുന്നത് ബി.ജെ.പിയെ; പരിഹസിച്ച് സോഷ്യല്‍ മീഡിയയും

ധനമന്ത്രി നിര്‍മ്മലാ സീതാ രാമനെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. വാഹന വിപണിയുടെ മാന്ദ്യത്തിന്റെ കാരണം 1980-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലും ജനിച്ച തലമുറ (മില്ലേനിയല്‍സ്) ആണെന്ന ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രസ്താവനക്കെതിരെയാണ് സന്ദീപാനന്ദഗിരിയുടെ പരിഹാസം.

“1980- കളില്‍ ജനിച്ചവരെ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത് ബി.ജെ.പി ആണെന്ന മറുപടിയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു”” സന്ദീപാനന്ദ ഗിരിയുടെ ട്രോള്‍.

ബി.ജെ.പി രൂപീകൃതമായ വര്‍ഷം ഏതെന്ന ഗൂഗിള്‍ സര്‍ച്ചിന് 1980 ഏപ്രില്‍ 6 എന്ന് ലഭിച്ച മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടും സന്ദീപാനന്ദ ഗിരി ഫെയ്സ്ബുക്കില്‍ ട്രോളായി പങ്കുവെച്ചിട്ടുണ്ട്.

സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റിടുന്നത്. 1980 ഏപ്രില്‍ 1 ആയിരുന്നു ശരിക്കുമുള്ള ദിവസമെന്നും മോദി ഇടപെട്ടു മാറ്റിയതാണെന്നുമാണ് ഒരു കമന്റ്.

“”ഏയ് നുമ്മ സമ്മതിക്കൂലാ, ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നവരാണ് ഈ ബിജെപി ക്കാര്‍”” എന്നാണ് മറ്റൊരു പരിഹാസം.

ധനമന്ത്രി പറഞ്ഞത് എത്ര ശരിയാണ് എന്നും ഗൂഗിള്‍ ടിവി ഇ മെയില്‍ മുതലായവ കണ്ട് പിടിച്ചത് തന്നെ അവരല്ലേ എന്നെല്ലാമാണ് മറ്റ് കമന്റുകള്‍.

കുറ്റം മില്ലേനിയല്‍സിനെങ്കില്‍ അവരെ ബഹിഷ്‌കരിക്കണമെന്ന പ്രതികരണവുമായാണ് നിര്‍മ്മലയുടെ വാദത്തെ സോഷ്യല്‍ മീഡിയ നേരിട്ടത്. മില്ലേനിയന്‍സ് ശ്വസിക്കുന്നതു കൊണ്ട് രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമുണ്ടാകുന്നുവെന്നും അതിനാല്‍ അവരെ ബഹിഷ്‌കരിക്കണമെന്നുമാണ് ഉയര്‍ന്ന പരിഹാസങ്ങളിലൊന്ന്. ഇവര്‍ അടിവസ്ത്രം ധരിക്കാത്തതു കൊണ്ടാണോ വസ്ത്രനിര്‍മ്മാണ രംഗത്ത് തകര്‍ച്ചയുണ്ടായത് എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തിയിരുന്നു.

മില്ലേനിയല്‍സ് രാവിലെ കൂടുതല്‍ ഓക്‌സിജന്‍ ശ്വസിക്കുന്നതിനാല്‍ ഓക്‌സിജന്‍ പ്രതിസന്ധി ഉണ്ടാകാന്‍ ഇടയുണ്ട്, മില്ലേനിയല്‍സ് ബുള്ളറ്റ് ട്രെയിന്‍ കാത്തിരിക്കുന്നതു കൊണ്ടാണ് വിമാന വ്യവസായം തകരുന്നത്, മില്ലേനിയല്‍സ് ഓയോ ഉപയോഗിക്കുന്നതു കൊണ്ടാണ് റിയല്‍ എസ്റ്റേറ്റ് രംഗം തകര്‍ച്ച നേരിടുന്നത്, മില്ലേനിയല്‍സ് ആരോഗ്യത്തെ പറ്റി ചിന്തിക്കുന്നതിനാലാണ് ഭക്ഷണവിപണി ഗതി പിടിക്കാത്തത്… എന്നിങ്ങനെയായിരുന്നു പരിഹാസങ്ങള്‍.