ബി.ജെ.പി വിടില്ല, പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക്; പ്രതികരിച്ച് സുരേഷ് ഗോപി

ബിജെപി വിടുമെന്നുള്ള പ്രചാരണങ്ങളോട് പ്രതികരിച്ച് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക് ആണെന്നും ബിജെപി വിട്ട് എങ്ങോട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു വാര്‍ത്ത എന്തിനായിരുന്നുവെന്ന് അത് സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ജെ പി നദ്ദക്കും രാജ്നാഥ് സിങിനും ഉറച്ച പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനല്‍ സുരേഷ് ഗോപി പാര്‍ട്ടി വിടുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് കുപ്രചാരണമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

രാജ്യസഭ എംപി ആയിരുന്നപ്പോള്‍ തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിച്ചിരുന്നു. മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനമാണ് അദ്ദേഹത്തിന് നേടാനായത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചു. അന്നും മൂന്നാം സ്ഥാനത്തായിരുന്നു.

സുരേഷ് ഗോപിയെ വീണ്ടും തൃശൂരില്‍ മത്സരിപ്പിക്കാനാണ് കേരളത്തിലെ ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. തൃശൂരിനേക്കാള്‍ തിരുവനന്തപുരത്ത് മത്സരത്തിനിറങ്ങുന്നതാണ് നല്ലതെന്ന വിദഗ്ധാഭിപ്രായവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.